September 02, 2019
September 02, 2019
ഇറാൻ വിട്ടയച്ച ഇറാന്റെ എണ്ണക്കപ്പൽ അഡ്രിയാൻ ദരിയാൻ -1 ന്റെ തുടർന്നുള്ള യാത്രകൾ അമേരിക്ക-ഇറാൻ സംഘർഷത്തിൽ നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ
തെഹ്റാൻ : ജിബ്രാൾട്ടറിൽ നിന്നും ഇറാൻ വിട്ടയച്ച ഇറാന്റെ എണ്ണക്കപ്പൽ അഡ്രിയാൻ ദരിയാൻ -1 ലബനീസ് തീരത്തോട് അടുക്കുന്നതായി സൗദിയിലെ ശർഖ് അൽ ഔസത്ത് പത്രം റിപ്പോർട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയന്റെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു കഴിഞ്ഞ മാസം നാലിനാണ് കപ്പൽ ജിബ്രാൾട്ടർ - ബ്രിട്ടീഷ് അധികൃതർ പിടിച്ചെടുത്തത്.പിന്നീട് ജിബ്രാൾട്ടർ കോടതിയുടെ ഉത്തരവ് പ്രകാരം കപ്പൽ വിട്ടയക്കുകയായിരുന്നു.
ജിബ്രാൾട്ടറിൽ നിന്നും യാത്ര തിരിച്ച കപ്പൽ ഏതു രാജ്യത്താണ് നങ്കൂരമിടുന്നതെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് കപ്പൽ ലബനാൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണെന്ന വാർത്ത പുറത്തു വരുന്നത്. അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകരുതെന്ന് അമേരിക്ക എല്ലാ രാജ്യങ്ങളോടും നിർദേശിച്ചിട്ടുണ്ട്. കപ്പലിന് അനുമതി നൽകിയാൽ ഇറാനു മേൽ ചുമത്തിയ ഉപരോധം ആ രാജ്യങ്ങൾക്കും ബാധകവുമാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.ഇതേതുടർന്ന് ആദ്യം ഗ്രീസിലേക്ക് പുറപ്പെടാനിരുന്ന കപ്പലിന് ഭരണകൂടം അനുമതി നിഷേധിച്ചതോടെ കപ്പൽ തുർക്കി തീരം ലക്‌ഷ്യം വെച്ചാണ് നീങ്ങുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇത്തരം അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കപ്പൽ ലബനീസ് തീരത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്.അതേസമയം,കപ്പൽ ലബനാൻ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന വാർത്ത കഴിഞ്ഞ ദിവസം ലബനീസ് അധികൃതർ നിഷേധിച്ചിരുന്നു.
ഇതിനിടെ കപ്പലിലുണ്ടായിരുന്ന 130 മില്യന്‍ ഡോളര്‍(ഏകദേശം തൊള്ളായിരം കോടി രൂപ) വിലമതിക്കുന്ന ഇന്ധനം മറ്റൊരു കക്ഷിക്കു വില്പന നടത്തിയതായി ഇറാന്‍ അറിയിച്ചിരുന്നു.