June 26, 2020
June 26, 2020
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ജൂലൈ 15 വരെ നീട്ടി. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ,ചാർട്ടേഡ് വിമാനങ്ങൾക്ക് ഈ നിബന്ധന ബാധകമാവില്ല.ജൂണ്‍ 30 വരെയാണ് നേരത്തെ സര്‍വീസുകള്‍ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. ഇതാണ് ജൂലായ് 15 വരെ നീട്ടിയത്.അതേസമയം തിരഞ്ഞെടുത്ത റൂട്ടുകളില്‍ പ്രത്യേക സാഹചര്യത്തില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം സൂചന നല്‍കി.അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകളും തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മെയ് ആറു മുതല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വിദേശത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്നു. വിദേശത്ത് നിന്നും ആയിരകണക്കിന് ആളുകളാണ് ഇത്തരത്തില്‍ നാട്ടിലെത്തിയത്. ദൗത്യം ഇപ്പോഴും തുടരുകയാണ്. മെയ് 25 മുതല്‍ എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും ആഭ്യന്തര സര്‍വീസും ആരംഭിച്ചിരുന്നു.
അതേസമയം ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചു പോകാൻ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്താണ് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക