March 12, 2021
March 12, 2021
ദോഹ: ഫിഫാ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിൻ്റെ യോഗ്യതാ മത്സരങ്ങൾ ഖത്തറിൽ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്കുകളും ക്വാറൻ്റൈൻ നിയന്ത്രണങ്ങളും കാരണം ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ മാറ്റിവെച്ച മൂന്ന് മത്സരങ്ങളാണ് ഖത്തറിൽ നടക്കുക.നേരത്തെയുള്ള ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ ടീം ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ ഇന്ത്യയിൽ വെച്ച് കളിക്കേണ്ടതയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് യോഗ്യതാ മത്സരങ്ങളിൽ മാറ്റം വരുത്തിയത്.
2022 ൽ നടക്കുന്ന ലോകകപ്പിന് ആതിഥേയരായ ഖത്തർ ഗ്രൂപ്പ് ഇ- യിലെ എതിരാളികളായ ഒമാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവരെയും ബംഗ്ലാദേശ് ജപ്പാനെയും നേരിടും. കിർഗിസ്ഥാൻ റിപ്പബ്ലിക്, താജിക്കിസ്ഥാൻ, മ്യാൻമർ, മംഗോളിയ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ ജപ്പാൻ തയ്യാറായിട്ടുണ്ട്. വെള്ളിയാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ലോകകപ്പ് മത്സരത്തിനും 2023 ഏഷ്യൻ കപ്പിനും യോഗ്യതാ തെളിയിക്കുന്ന മുഴുവൻ മത്സരങ്ങളും 2021 മെയ് 31നും ജൂൺ 15നും ഇടയിൽ നടക്കുമെന്ന്ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ അറിയിച്ചു.
യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ ഇന്ത്യ അഞ്ച് കളികളിൽ നിന്ന് മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. 13 പോയിന്റുമായി ഖത്തറാണ് ഒന്നാമത്. ഒമാൻ രണ്ടാം സ്ഥാനത്തും. പകർച്ചവ്യാധി കാരണം 2019 നവംബർ മുതൽ രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടന്നിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് ഭുവനേശ്വറിൽ ഇന്ത്യൻ ടീം ഖത്തറിനെതിരെ കളിക്കാനിരുന്നെങ്കിലും കോവിഡ് -19 മൂലം മത്സരം മാറ്റിവെക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.