November 29, 2020
November 29, 2020
സൻആ : യെമനില്‍ കഴിഞ്ഞ ഒൻപത് മാസത്തോളമായി ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തിെന്റയും ഇടപെടലിനെത്തുടര്‍ന്നാണ് മോചനം സാധ്യമായത്.
വടകര കുരിയാടി ദേവപത്മത്തില്‍ ടി.കെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും യു.പി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഒാരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഇൗജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ച ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് കൈമാറിയ 14 പേരെയും യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏദന്‍ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്കുള്ള മടക്കം. നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ട് ദിവസത്തിനകം നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
17 വര്‍ഷമായി ഒമാന്‍ െഎലന്‍ഡ് ബ്രിഡ്ജ് ട്രേഡിങ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് പ്രവീണ്‍. കമ്പനിക്ക് കീഴിലെ അല്‍ റാഹിയ, ദാന-6, ഫരീദ എന്നീ ചെറുകപ്പലുകള്‍ ഫെബ്രുവരി മൂന്നിനാണ് ഒമാനിലെ മസീറ എന്ന ദ്വീപില്‍നിന്ന് സൗദിയിലെ യാംബൂ തുറമുഖത്തേക്ക് പുറപ്പെട്ടത്. കപ്പലിലെ ചീഫ് ഒാഫീസറായിരുന്നു പ്രവീണ്‍. സൗദിയില്‍ ആറ് മാസത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് സംഘം പോയത്. എന്നാല്‍, കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ദാന -6 എന്ന കപ്പല്‍ മുങ്ങി. തുടര്‍ന്ന് ഇതിലെ ജീവനക്കാരും അല്‍ റാഹിയയിലായിരുന്നു യാത്ര. വീണ്ടും കാലാവസ്ഥ മോശമായതിനാല്‍ ഒരു ദ്വീപില്‍ കപ്പല്‍ നങ്കൂരമിട്ടു. ഇവിടെ വെച്ചാണ്, നാല് മത്സ്യ ബന്ധന ബോട്ടുകളില്‍ ആയുധങ്ങളുമായി എത്തിയ ഹൂതി വിമതര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്. ആദ്യം സലിഫ് എന്ന പോര്‍ട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് ദിവസം കഴിഞ്ഞ് വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ വാക്ക് മാറ്റി. തുടര്‍ന്ന്, സനയിലെത്തിച്ച് ഒരു ഹോട്ടലില്‍ പൂട്ടിയിടുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.