December 19, 2020
December 19, 2020
ദോഹ: ഖത്തര്‍ ദേശീയദിനത്തിനായി പരമ്പരാഗതമായ നാല് പാട്ടുകള്‍ ഒരുക്കി മലയാളിയായ ഇന്ത്യന്‍ ഗായകന്‍. ഖത്തര്‍ മ്യൂസിക് അക്കാദമിയിലെ മുന്‍ വിദ്യാര്‍ത്ഥിയും (ക്യു.എം.എ) അംബാസഡറുമായ കോഴിക്കോട് കുറ്റ്യാടി സ്വദേശി നാദിര്‍ അബ്ദുള്‍ സലാമാണ് ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തിന്റെ മാറ്റ് കൂട്ടാനായി പരമ്പരാഗതമായ നാല് ഖത്തരി ഗാനങ്ങള്‍ ഒരുക്കിയത്. ദേശീയദിനത്തിന് മുന്നോടിയായി നാല് ഗാനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു.
ഖത്തറിലെ ജനപ്രിയ ഗായകന്‍ നായിഫ് അല്‍ബേഷ്‌റിയാണ് പരമ്പരാഗത ആര്‍ധാ ഗാനമായ 'ഇമര്‍ യാ ദര്‍ അല്‍തമിമി' ഉള്‍പ്പെടെ രണ്ട് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഖത്തരി കവിയായ ഖാലിദ് അല്‍ ബോയിനയിയുടേതാണ് വരികള്‍.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ടെലിവിഷനില്‍ ഈ ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
യാ ലബ്ബാ എന്ന ഖത്തരി ദേശഭക്തിഗാനം രചിച്ചത് അബ്ദുള്ള അല്‍ബേഷ്‌റിയാണ്. 'ശയര്‍ അല്‍ മില്യണ്‍' എന്നറിയപ്പെടുന്ന ഖത്തര്‍ കവി ഖലീല്‍ അല്‍-ഷബ്രാമിയാണ് മറ്റൊരു ഗാനം രചിച്ചത്. തമീം ആലി മിസ്താവ എന്ന ഗാനത്തിന് വരികളെഴുതി ആലപിച്ചത് നായിഫ് അല്‍ബേഷ്‌റിയാണ്. ഇതും പരമ്പരാഗത ആര്‍ധാ ഗാനമാണ്. ഖത്തറിലെ യുവഗായകനായ സൗദ് ജാസിമാണ് നാലാമത്തെ ഗാനം ആലപിച്ചിരിക്കുന്നത്.
ഈ ഗാനങ്ങള്‍ക്കു പുറമെ നിരവധി പരമ്പരാഗത ഖലിജി ഗാനങ്ങള്‍ക്ക് നാദിര്‍ അബ്ദുള്‍ സലാം സംഗീതം ഒരുക്കിയിട്ടുണ്ട്. മലേസ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിയില്‍ നിന്ന് റെക്കോര്‍ഡിങ് ആര്‍ട്‌സില്‍ ബിരുദം നേടിയ ഗായകൻ കൂടിയായ നാദിര്‍ യൂണിവേഴ്‌സിറ്റി അംബാസഡര്‍ കൂടിയായിരുന്നു.
അറബി സംഗീതത്തില്‍ ആറു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ നാദിര്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് മ്യൂസിക് തിയറിയില്‍ ആറ് ഗ്രേഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. അറബ് സംഗീതോപകരണമായ ഔദില്‍ വൈദഗ്ധ്യം നേടിയ നാദിര്‍ മികച്ച പിയാനോ വായനക്കാരന്‍ കൂടിയാണ്.
സംഗീതത്തില്‍ ഇതിനകം വ്യക്തിമുദ്ര പതിപിച്ച നാദിര്‍ ഖത്തര്‍ യുനീക് ടാലന്റ്, ടാലന്റ് ഓഫ് ദി ഇയര്‍ 2012 എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ചെറിയ പ്രായം മുതൽ ഖത്തറിലെയും ഗൾഫിലെയും അറബ് സംഗീത വേദിയിൽ ശ്രദ്ധേയ സാന്നിധ്യമായ നാദിർ കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ സലാമിന്റെയും ആയഞ്ചേരി സ്വദേശിനി ബൾക്കീസിന്റെയും മകനാണ്.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme