November 21, 2020
November 21, 2020
ദോഹ : ഖത്തറിൽ സ്പോൺസറുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബീഹാർ സ്വദേശിയുടെ കുടുംബം നഷ്ടപരിഹാരത്തിനായി നിയമ നടപടിക്കൊരുങ്ങുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.നാട്ടിലേക്ക് പോകാൻ അവധിക്കായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 28 ന് ബീഹാറിലെ ബെല ഗ്രാമത്തിൽ നിന്നുള്ള ഹൈദർ അലി എന്ന മുപ്പത്തിയഞ്ചുകാരനെ സ്പോൺസർ മുഖത്തു വെടിവെച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു..
ദോഹയിലെ ഒരു കുടുംബാംഗം വഴിയാണ് സംഭവത്തെ കുറിച്ച് സംഭവത്തെക്കുറിച്ച് മനസിലാക്കിയതെന്നും പിന്നീട് ഖത്തറിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നതായും ഹൈദർ അലിയുടെ സഹോദരൻ അഫ്സർ അലി ഇന്ത്യ ടുഡേയോട് പറഞ്ഞു. കേരളത്തിൽ പി.എച്.ഡി ചെയ്യുന്ന അഫ്സർ അലി ലോക്‌ഡൗൺ കാരണം ഇപ്പോൾ തന്റെ ഗ്രാമത്തിലാണ് ഉള്ളത്.
"പോയിന്റ് ബ്ലാങ്കിലാണ് തന്റെ സഹോദരനെ സ്പോൺസർ വെടിവെച്ചത്. സംഭവത്തെ കുറിച്ച് അറിഞ്ഞ ഹൃദ്രോഗിയായ തന്റെ പിതാവ് ഇപ്പോഴും അതിന്റെ ആഘാതത്തിൽ തന്നെയാണ്.അഞ്ചു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആറ് മക്കളാണ് സഹോദരന് ഉള്ളത്. ഭാര്യയും മക്കളും ഇപ്പോഴും ഈ വിവരം അറിഞ്ഞതിന്റെ ആഘാതത്തിലാണ്" - അഫ്സർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.വെടിവെപ്പിൽ പരിക്കേറ്റ ഹൈദർ അലിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്പോൺസറിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴിഞ്ഞ ആറു വർഷമായി ദോഹയിൽ വെൽഡറായി ജോലി ചെയ്തിരുന്ന ഹൈദർ അലി സ്‌പോൺസറുടെ വീട്ടിലും ജോലി ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.