March 09, 2020
March 09, 2020
ദോഹ : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു.ഇന്ന് ഡോളറിനെതിരെ 16 പൈസ കുറഞ്ഞ് 74.03 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വൈറസ് വ്യാപനം തുടരുന്നത് സാമ്പത്തിക മാന്ദ്യത്തിനിടയാക്കുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയാക്കിയത്.ആഭ്യന്തര ഓഹരി വിപണിയിലെ ദുർബലമായ തുടക്കവും വിദേശ ഫണ്ട് ഒഴുക്കും രൂപയുടെ മൂല്യം ഇടിയുന്നത് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഒരു ഖത്തർ റിയാലിന് 20 രൂപ 06 പൈസ വരെയാണ് ഖത്തറിലെ വിവിധ എക്സ്ചേഞ്ചുകളിലെ വിനിമയ നിരക്ക്.
വിദേശ വിപണിയിൽ അമേരിക്കൻ കറൻസി ദുർബലമാകുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യുന്നത് രൂപക്ക് ആശ്വാസമായിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നത് മൂലം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ മാന്ദ്യം ഉണ്ടായേക്കുമെന്നാണ് സൂചന.
ഇന്ന് 73.99 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും രൂപയുടെ മൂല്യം 74.03 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 73.87 ൽ എത്തിയിരുന്നു. ഇതുവരെ ചൈനയില്‍ കൊറോണ സ്ഥിരീകരിച്ച കേസുകൾ 80,735 ആയി. ഇതിൽ ഇതുവരെ 3,119 പേർ മരിച്ചു. 19,016 രോഗികൾ ചികിത്സയിലാണ്. 58,600 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) അറിയിച്ചു.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ ഇടിവ്
ഇതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ ഇടിവുണ്ടായത്. 1991-ലെ ഗള്‍ഫ് യുദ്ധ കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ക്രൂഡ് ഓയില്‍ വില ബാരലിന് 14.25 ഡോളര്‍ ഇടിഞ്ഞ് 31.02 ഡോളറിലേക്കെത്തി. 31.5 ശതമാനം വിലയിടിവാണ് ഉണ്ടായിട്ടുള്ളത്. ഓഹരി സൂചികകളായ സെൻസെക്സ് 1474.42 പോയിന്റ് കുറഞ്ഞ് 36,102.20 ലും നിഫ്റ്റി 406.15 പോയിന്റ് കുറഞ്ഞ് 10,583.30 ലുമാണ് വ്യാപാരം നടത്തുന്നത്.