September 16, 2020
September 16, 2020
മസ്കത്ത് : 'സിനാവിലെ കോവിഡ് വാർഡിൽ നിയമിക്കപ്പെടുമ്പോൾ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യവും അപകട സാധ്യതയും അവൾക്കറിയാമായിരുന്നു,പക്ഷെ ഈ ഘട്ടത്തിൽ മറ്റുള്ളവർക്കായി സേവനമനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത അവൾക്ക് നന്നായി അറിയുന്നതിനാൽ ഒരു പരാതിയുമില്ലാതെ അവസാന നിമിഷം വരെ അവൾ ജോലി ചെയ്തു.എല്ലാവർക്കുമായി നല്ലത് ചെയ്യാൻ കഴിഞ്ഞ വ്യക്തിയെന്ന നിലയിൽ അവൾ തീർച്ചയായും അനുസ്മരിക്കപ്പെടും...'
ഇത് സാം ജോർജിന്റെ വാക്കുകൾ.മസ്കത്തിലെ വാദികബീറില്‍ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോര്‍ജിന്റെ ഭാര്യ ബ്ലെസി തോമസ് (37) കഴിഞ്ഞ ദിവസമാണ് റോയൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനിയായ ബ്ലെസ്സി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സിനാവ് ആശുപത്രിയിൽ നഴ്സായിരുന്നു.കോവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ ഒരുമാസം മുമ്പാണ് ഇവരുടെ ശരീരത്തിലും കൊറോണാ വൈറസുകൾ പിടിമുറുക്കിയത്.കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ ആഗസ്ത് 18 നാണ് ബ്ലെസിക്ക് ആദ്യം പനി പോലുള്ള രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. ഇതേതുടർന്ന് ആശുപത്രിയിൽ നിന്ന് കുറച്ച് ദിവസത്തെ അവധി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.മൂന്നു നാലു ദിവസം കഴിഞ്ഞിട്ടും പനി മാറാത്തതിനെ കോവിഡ് -19 പരിശോധന നടത്താൻ സാം ജോർജ് തന്നെയാണ് ഭാര്യയോട് ആവശ്യപ്പെട്ടത്. ഫലം പോസിറ്റീവ് ആയതിനു പിന്നാലെ ഇബ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇബ്ര ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് റോയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
രണ്ടിലും ആറിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.'അമ്മ ഒരിക്കലും തിരിച്ചുവരില്ലെന്ന് ഞാൻ മക്കളോട് പറഞ്ഞു.അമ്മ കോവിഡ് ബാധിച്ചു മരിച്ചതാണെന്ന് അവർക്കറിയാം.കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ തന്നെയാണ് അവരെ പരിചരിക്കുന്നത്.ഇനി കുട്ടികളുമായി കുറച്ചു ദിവസം നാട്ടിൽ പോയി നിൽക്കണം.ഒരിടവേള ലഭിക്കുന്നത് അവർക്കും ആശ്വാസമാകും.ശേഷം ഞങ്ങൾ തീർച്ചയായും ഒമാനിലേക്ക് തന്നെ മടങ്ങും' അദ്ദേഹം കൂട്ടിച്ചേർത്തു.നാട്ടിലെ തൊഴിൽ സാഹചര്യം ഒട്ടും മെച്ചമല്ലാത്തതിനാൽ ഒമാനിൽ തന്നെ ജോലി ചെയ്ത് കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും ഉറപ്പ് വരുത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും സാം ജോർജ് പറയുന്നു.
ഒമാനിൽ ഇതുവരെ 26 ഓളം മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ഇതാദ്യമായാണ് ഒരു ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ചു മരിക്കുന്നത്.അതുകൊണ്ടു തന്നെ സൗഹൃത്തുക്കൾക്കും മലയാളി സമൂഹത്തിനുമൊപ്പം ഒമാൻ ആരോഗ്യ മന്ത്രാലയവും ബ്ലെസ്സിയുടെ വേർപാടിൽ ഔദ്യോഗികമായിത്തന്നെ അനുശോചനം അറിയിച്ചിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിലെ യഥാർഥ നായികയും ആത്മാര്‍ഥ സേവനത്തിന്റെ മാതൃകയുമാണ് ബ്ലെസിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.ആരോഗ്യ മന്ത്രാലയം ജീവനക്കാരും സഹപ്രവര്‍ത്തകരും മസ്കത്ത് ഇന്ത്യൻ എംബസിയും ബ്ലെസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക