March 14, 2021
March 14, 2021
ന്യൂഡല്‍ഹി: ഫിഫ ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ശേഷിക്കുന്ന മൂന്ന് യോഗ്യതാ മത്സരങ്ങള്‍ ഖത്തറില്‍ നടക്കും. കൊറോണ വൈറസ് വ്യാപനം കാരണം യോഗ്യതാ മത്സരങ്ങള്‍ കേന്ദ്രീകൃത വേദികളില്‍ നടത്താന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചതിനാലാണഅ യോഗ്യതാ മത്സരങ്ങള്‍ ഖത്തറില്‍ നടക്കുന്നത്.
മുന്‍നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഖത്തറിനെയും അഫ്ഗാനിസ്ഥാനെയും സ്വന്തം രാജ്യത്ത് വച്ചും ഖത്തറിനെ അവരുടെ രാജ്യത്ത് വച്ചും നേരിടുമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് ലോകമാകെ വ്യാപിച്ചതോടെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കുകയായിരുന്നു.
'ഗ്രൂപ്പ് ഇയിലെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവര്‍ക്ക് യോഗ്യതാ മത്സരങ്ങള്‍ക്കായി 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍ വേദിയൊരുക്കും. ഗ്രൂപ്പ് എഫിലെ കിര്‍ഗിസ് റിപ്പബ്ലിക്, തജിക്കിസ്ഥാന്‍, മ്യാന്‍മര്‍, മംഗോളിയ എന്ന രാജ്യങ്ങളെ യോഗ്യതാ മത്സരങ്ങള്‍ക്കായി ജപ്പാന്‍ സ്വാഗതം ചെയ്യും.' -ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏഷ്യയിലെ അംഗ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് കേന്ദ്രീകൃതമായ വേദി ഒരുക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. 2023 ല്‍ ചൈനയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളും കേന്ദ്രീകൃത വേദികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 31 മുതല്‍ ജൂണ്‍ 15 വരെയാണ് എ.എഫ്.സി കപ്പിനായുള്ള യോഗ്യതാ മത്സരങ്ങള്‍ നടക്കുക.
ഗ്രൂപ്പ് ഇയില്‍ അഞ്ച് കളികളില്‍ നിന്നായി മൂന്ന് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 പോയിന്റുള്ള ഖത്തറാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഒമാനാണ്. കൊവിഡ് കാരണം 2019 നവംബര്‍ മുതല്‍ രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ നടന്നിട്ടില്ല.
എട്ട് ഗ്രൂപ്പ് ജേതാക്കളും നാല് മികച്ച റണ്ണര്‍ അപ്പുകളും ഏഷ്യയുടെ 12 ടീമുകളുള്ള യോഗ്യതാ മത്സരങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടക്കും. ഇന്ത്യയ്ക്ക് അവസാന ഘട്ടത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് നടക്കേണ്ടിയിരുന്ന ഇന്ത്യയും ഖത്തറുമായുള്ള മത്സരം കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.