February 08, 2021
February 08, 2021
ദുബായ് : യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സഊദി, കുവൈറ്റ് യാത്രാവിലക്കിനെ തുടര്‍ന്നാണ് നടപടി. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബൈ, അബുദാബി വഴി സഊദി, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് താല്‍ക്കാലികമായി വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും പത്ര കുറിപ്പില്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സൗദി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ അടുത്തിടെ വലിയ തോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യ, യുഎഇ, അര്‍ജന്റീന, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, പാകിസ്ഥാന്‍, ഈജിപ്ത്, ലെബനന്‍, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍, പോര്‍ച്ചുഗല്‍, ടര്‍ക്കി, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.