December 27, 2020
December 27, 2020
ദോഹ: ഖത്തറുമായുള്ള ഇന്ത്യയുടെ ബന്ധം ചരിത്രപരവും ശക്തവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. ഖത്തര്‍ ചേമ്പര്‍ (ക്യു.സി), ഖത്തര്‍ ബിസിനസ് അസോസിയേഷന്‍ (ക്യു.ബി.എ) ഉദ്യോഗസ്ഥരുമായി ഞായറാഴ്ച ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ഖത്തറുമായുള്ള സഹകരണബന്ധം വളര്‍ത്തിയെടുക്കാനും കൂടുതല്‍ ഖത്തരി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ താല്‍പ്പര്യവും ജയശങ്കര്‍ പങ്കുവച്ചു. ക്യു.സി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, ക്യു.ബി.എ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍താനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ക്യു.സിയുടെ രണ്ടാം വൈസ് ചെയര്‍മാന്‍ റാഷിദ് ബിന്‍ ഹമദ് അല്‍ അത്ബ, ക്യു.ബി.എയുടെ ആദ്യ വൈസ് ചെയര്‍മാന്‍ ഹുസൈന്‍ അല്‍ ഫര്‍ദാന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. കൂടാതെ നിരവധി ക്യു.സി ബോര്‍ഡ് അംഗങ്ങളും ഖത്തരി, ഇന്ത്യന്‍ ബിസിനസുകാരും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും യോഗത്തില്‍ പങ്കെടുത്തു.
ഖത്തറിന്റെയും ഇന്ത്യയുടെയും സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ബന്ധം അവലോകനം ചെയ്ത യോഗം ഇരുഭാഗത്തും ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും ശ്രമിച്ചു.
ഖത്തരി വ്യവസായികളോടും നിക്ഷേപകരോടും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യോഗത്തില്‍ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.
ഖത്തറും ഇന്ത്യയും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള ശക്തമായ ബന്ധത്തെ, പ്രത്യേകിച്ച് സാമ്പത്തിക, വാണിജ്യ മേഖലകളിലെ ശക്തമായ ബന്ധത്തെ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി പ്രശംസിച്ചു. ഖത്തറിനെ സംബന്ധിച്ച് ഇന്ത്യ ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം (എല്‍.എന്‍.ജി) നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്നും അദ്ദേഹം പറഞ്ഞു.
ഉപരോധത്തിന്റെ തുടക്കത്തില്‍ ഖത്തറിലെ ഹമദ് തുറമുഖവുമായി നേരിട്ട് സമുദ്രപാത ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 1050 കോടി ഡോളറിലെത്തി. കൊവിഡ്-19 ന് ഇടയിലും ഈ വര്‍ഷം മൂന്നാം പാദം അവസാനിക്കുമ്പോള്‍ ഇത് 630 കോടി ഡോളറിലെത്തിയെന്നും ശൈഖ് ഖലീഫ പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.