January 06, 2021
January 06, 2021
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷമായി നീണ്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
'കഴിഞ്ഞ ദിവസം സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ നിന്ന് ശുഭകരമായ വാര്‍ത്ത കേട്ടതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. അനുരഞ്ജനത്തെയും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സുഹൃദ്ബന്ധം പുനസ്ഥാപിച്ചതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.' -ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശഅരീവാസ്തവ പറഞ്ഞു.
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ജി.സി.സി രാജ്യങ്ങള്‍ തങ്ങളുടെ അയല്‍രാജ്യങ്ങളെ പോലെയാണ്. ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ചത് മേഖലയില്‍ സമാധാനവും പുരോഗമനവും സുസ്ഥിരതയും ഉറപ്പു വരുത്തും. ഉഭയകക്ഷി സഹകരണങ്ങള്‍ ശക്തിപ്പെടുത്താനായി തങ്ങള്‍ ജി.സി.സി രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.
മൂന്ന് വര്‍ഷത്തിലേറെയായി നീണ്ട ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ചു കൊണ്ട് ചൊവ്വാഴ്ചയാണ് ജി.സി.സി രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് കരാറില്‍ ഒപ്പു വച്ചത്.
അല്‍ ഉല കരാര്‍ പ്രകാരം ഉച്ചകോടിക്ക് തലേന്ന് തന്നെ സൗദി അറേബ്യ ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറന്നിരുന്നു. തുടര്‍ന്ന് ഉച്ചകോടിക്ക് ശേഷം മറ്റ് ജി.സി.സി രാജ്യങ്ങളും ഖത്തറുമായുള്ള അതിര്‍ത്തികള്‍ തുറന്നിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.