July 04, 2020
July 04, 2020
ന്യൂദൽഹി : കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. എന്നാല്‍ ഏതൊക്കെ റൂട്ടുകളിലായിരിക്കും അനുമതി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗള്‍ഫ് വിമാന കമ്പനികൾ ഈമാസം 15മുതല്‍ കേരളത്തിലേക്കും മറ്റും ടിക്കറ്റ് ബുക്കിങ്‌ന് തുടക്കം കുറിച്ചു.
കേന്ദ്രവ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ മാസാവസാനം വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ ചില പ്രത്യേക റൂട്ടുകളില്‍ ഇന്ത്യയിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.എന്നാൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞുവരുന്ന യു.എ.ഇ,ഖത്തർ,കുവൈത്ത്,ബഹ്‌റൈൻ ഉൾപെടെയുള്ള ചില ഗൾഫ് രാജ്യങ്ങളെങ്കിലും ഇതിൽ ഉൾപെടുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പതിനായിരക്കണക്കിന് പ്രവാസി മലയാളികൾ. കോവിഡ് വ്യാപനത്തിന് മുമ്പ് നാട്ടിലെത്തി തിരിച്ചുവരാൻ കഴിയാതെ നിരവധി പേരാണ് മാസങ്ങളായി നാട്ടിൽ കുടുങ്ങികിടക്കുന്നത്.
നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചുവരാൻ യു.എ.ഇ അനുമതി നൽകിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.അതേസമയം,ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചാലും നിർബന്ധിത ഹോട്ടൽ ക്വറന്റൈൻ ഉൾപെടെയുള്ള നിബന്ധനകൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക