August 14, 2020
August 14, 2020
ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള വിമാന സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ എയർവെയ്സും തമ്മിൽ ധാരണയിലെത്തി. ഇതുസംബന്ധിച്ച ധാരണാ പത്രത്തിന്റെ പകർപ്പ് ന്യൂസ്‌റൂമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ ജനറൽ ഡയറക്റ്ററേറ്റ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഇതനുസരിച്ച് ഖത്തറിൽ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും സർവീസ് നടത്താൻ ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കും അനുമതിയുണ്ടാവും. ഈ മാസം പതിനെട്ടിന് ഉത്തരവ് പ്രാബല്യത്തിൽ വരും.
പുതിയ ഉത്തരവനുസരിച്ച്,ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവീസുകളിൽ ഖത്തർ എയർവെയ്സിനും ഇന്ത്യൻ വിമാനക്കമ്പനികൾക്കും സീറ്റുകൾ തുല്യമായി വീതിച്ചു നൽകും.എന്നാൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അനുമതി കൂടി ഇതിന് ആവശ്യമായി വരും.ഇന്ത്യയിൽ നിന്നുള്ള സർവീസുകളിൽ ഖത്തറിലേക്കുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുക.ഖത്തറിൽ സാധുതയുള്ള വിസ കൈവശമുള്ള ഏതൊരു ഇന്ത്യക്കാരനും ഈ വിമാനങ്ങളിൽ ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതിയുണ്ടാവും.എന്നാൽ ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങിയിരിക്കണം.ഖത്തറിൽ ഹോട്ടൽ കൊറന്റൈൻ ബുക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കണം.
ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ വിൽപന നടത്താൻ വിമാനക്കമ്പനികൾക്കും അംഗീകൃത ട്രാവൽ ഏജൻസികൾക്കും മാത്രമാണ് അനുമതിയുണ്ടാവുക.അതേസമയം,ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ ഖത്തർ എയർവെയ്‌സ് വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമായ വിവരം.വിഷയത്തിൽ ഖത്തർ എയർവെയ്സും ഇന്ത്യൻ സിവിൽ ഏവിയേഷനും തമ്മിൽ ധാരണയിൽ എത്തിയതോടെ അടുത്തയാഴ്ച തന്നെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വിമാനങ്ങൾ പറന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അനുമതി ഉണ്ടാവുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക