August 21, 2019
August 21, 2019
ന്യുഡൽഹി : അസമില്‍ പൗരത്വം നഷ്ടപ്പെടുന്ന മുസ്ലിംകളെ പാര്‍പ്പിക്കാന്‍ കൂറ്റന്‍ തടങ്കല്‍ ക്യാമ്പുകൾ നിര്‍മിക്കാന്‍ ആലോചിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ദേശവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നതിനിടെയാണ് അസമിൽ നിന്ന് ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ഇത്തരം നടപടികൾ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ആയിരക്കണക്കിന് മുസ്‌ലിംകളെ ഭീതിയിലാഴ്ത്തുന്നതായി ജെഫ്‌റി ഗറ്റ്ല്‍മാന്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്ന മുൻ സൈനികരടക്കമുള്ളവർ ചെറിയ കാലയളവിനുള്ളിൽ പൗരത്വം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ ബുദ്ധിമുട്ടുന്നതായും റിപ്പോർട്ടിലുണ്ട്.
പൗരത്വ രജിസ്‌ട്രേഷൻ തീരുമാനം അസമിലാണ് നടപ്പാക്കിയതെങ്കിലും രാജ്യവ്യാപകമായി കൊണ്ടുവരുമെന്ന പ്രഖ്യാപനം മുസ്ലിംകളെ അരക്ഷിതാവസ്ഥയിലാക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആഗസ്ത് 31നാണ് അസമിൽ പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട അവസാന തിയ്യതി.1971നു മുമ്പ് ഇവരുടെ പൂര്‍വികര്‍ ഇന്ത്യന്‍ പൗരന്മാരാണോ എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാണു നിര്‍ദേശം.