April 24, 2020
April 24, 2020
ന്യൂഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ ഇന്ന് ഏറ്റവുമധികം പേരിൽ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഒരൊറ്റ ദിവസം ഇത്രയധികം പേരിൽ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.ഈ സമയപരിധിയില്‍ 37 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് 23,452 പേരെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 17,915 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 4813 പേര്‍ രോഗമുക്തി നേടി. ഇത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ 20 ശതമാനം വരും.724 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ ഇതുവഴി സാധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. ഇത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കമ്മ്യൂണിറ്റി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. 9.45 ലക്ഷം പ്രവര്‍ത്തകരെയാണ് ഇതിനായി വിനിയോഗിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
28 ദിവസത്തിനിടെ രാജ്യത്തെ 15 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 80 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
അതേസമയം,സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് 15 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 333 പേര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദമായി. നിലവില്‍ 116 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക