February 18, 2021
February 18, 2021
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 22 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാണെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പില്‍ നിന്നും യു.കെയില്‍ നിന്നും എത്തുന്നവര്‍ക്കും മോളിക്യുലാര്‍ പരിശേധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ വഴി വരുന്ന വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.
കൊവിഡ്-19 നു കാരണമായ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍ കണ്ടെത്താനാണ് പുതിയ നിര്‍ദ്ദേശം എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ മോളിക്യുലാര്‍ പരിശോധന സ്വന്തം ചെലവിലാണ് യാത്രക്കാര്‍ നടത്തേണ്ടത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ നേരത്തേ തന്നെ എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. യാത്ര ചെയ്യുന്നതിന് 14 ദിവസം മുമ്പ് വരെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സെല്‍ഫ് ഡിക്ലറേഷനില്‍ നല്‍കണം.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. ഈ പരിശോധനാ ഫലവും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ചെയ്യുകയും കൊവിഡ് നെഗറ്റീഫ് പരിശോധനാ ഫലം അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് വിമാന കമ്പനികള്‍ക്കും കര്‍ശനമായ നിര്‍ദ്ദേശം ഉണ്ട്.
നിലവില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്കും തിരിച്ചും ഇപ്പോഴുള്ള വിമാന സര്‍വ്വീസുകള്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ലോകമാകെ വീണ്ടും ആശങ്ക പരത്തിയതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പുറപ്പെടുവിച്ചത്. യു.കെ വകഭേദം എന്ന് അറിയപ്പെടുന്ന B.1.1.7, സൗത്ത് ആഫ്രിക്കന്‍ വകഭേദമായ B.1.135, ബ്രസീലില്‍ നിന്നുള്ള വകഭേദമായ P.1 എന്നിവയാണ് നോവല്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍. യു.കെ വകഭേദം 86 രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കന്‍ വകഭേദം 44 രാജ്യങ്ങളിലും ബ്രസീല്‍ വകഭേദം 15 രാജ്യങ്ങളിലുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വൈറസിന്റെ ഈ വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.