May 22, 2020
May 22, 2020
ദോഹ : ഗള്‍ഫില്‍ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ബജറ്റ് എയർലൈനായ ഇന്ഡിഗോ 28 സർവീസുകൾ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. എന്നാൽ നിലവിൽ ഇന്ത്യൻ എംബസിക്ക് കീഴിൽ പേർ രജിസ്റ്റർ ചെയ്ത് മുൻഗണനാ പ്രകാരം പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി ക്രമങ്ങൾ പ്രകാരം തന്നെയായിരിക്കും ഇൻഡിഗോയും സർവീസ് നടത്തുകയെന്നാണ് സൂചന. അതേസമയം,ഇപ്പോൾ ആഴ്ചയിൽ പരിമിതമായ സർവീസുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ,ഇൻഡിഗോ കൂടി ദൗത്യത്തിൽ പങ്കാളികളാകുന്നതോടെ പ്രതിവാരമുള്ള സർവീസുകളുടെ എണ്ണം കൂടുന്നത് അടിയന്തര സ്വഭാവത്തിൽ നാട്ടിലെത്താൻ കഴിയാതെ ഊഴം കാത്തുകഴിയുന്ന പ്രവാസികൾക്ക് ആശ്വാസമാകും.
ഖത്തർ,സൗദി അറേബ്യ,കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിൽ നിന്നായി 97 സർവീസുകളാണ് ഇന്ഡിഗോയ്ക്ക് കേരളത്തിലേക്ക് ഉണ്ടാവുക. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന് ഇന്‍ഡിഗോ അറിയിച്ചു. സൗദിയില്‍ നിന്ന് 38 വിമാന സര്‍വീസുകള്‍, ദോഹയില്‍ നിന്ന് 28, കുവെെറ്റില്‍ നിന്ന് 23, മസ്‌കറ്റില്‍ നിന്ന് 10 എന്നിങ്ങനെയാണ് ഇന്‍ഡിഗോ കേരളത്തിലേക്ക് നടത്തുന്ന വിമാന സര്‍വീസുകള്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സ്വകാര്യ വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു.
വന്ദേഭാരത് മിഷനിൽ കഴിഞ്ഞ ആഴ്ച ദോഹയിൽ നിന്നുള്ള മൂന്നാമത്തെ സർവീസ് വ്യാഴാഴ്ച്ച കൊച്ചിയിലേക്ക് സർവീസ് നടത്തിയിരുന്നു. രണ്ടാമത്തെ ഷെഡ്യുളിൽ കോഴിക്കോട്,കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിലേക്കാണ് ദോഹയിൽ നിന്നും സർവീസുകൾ ഉണ്ടായിരുന്നത്. ഇനി വരാനിരിക്കുന്ന മൂന്നാമത്തെ ഷെഡ്യുളിൽ ഇന്ഡിഗോയെ കൂടി ഉൾപ്പെടുത്തിയാൽ സർവീസുകളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം,കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രക്കാരില്ലാതെ പറക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക