November 17, 2019
November 17, 2019
ദോഹ : ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് അമീർ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍സബാഹ് സൗദി ഭരണാധികാരിക്കു കത്തെഴുതിയതായി റിപ്പോർട്ട്. കുവൈത്ത് മാധ്യമമായ അല്‍ഖബസിനെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് മോണിറ്റർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന അനുരഞ്ജനശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായാണ് റിപ്പോർട്ട്. ഈ മാസം ഖത്തറില്‍ നടക്കാനിരിക്കുന്ന അറേബ്യൻ ഗള്‍ഫ് കപ്പില്‍ മത്സരിക്കാന്‍ അവസാന നിമിഷം യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ ഉപരോധ രാജ്യങ്ങള്‍ തീരുമാനിച്ചത് ഇതിന്റെ ആദ്യ സൂചനയായാണു പത്രം വിലയിരുത്തുന്നത്.
അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ പ്രതിനിധി സംഘം സൗദി സന്ദര്‍ശിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ ഖത്തര്‍-സൗദി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അനുരഞ്ജനനീക്കവുമായി ബന്ധമുള്ള ഉന്നതവൃത്തം ഈയിടെ അമേരിക്കൻ മാധ്യമമായ ബ്ലൂംബര്‍ഗിനോട് വെളിപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലായാല്‍ യു.എ.ഇ, ബഹ്‌റൈന്‍ അടക്കമുള്ള മറ്റ് ഉപരോധ സഖ്യ രാജ്യങ്ങളും തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അന്യായമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2017 ജൂൺ 5 നാണ് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള ഏതുതരം ചർച്ചകൾക്കും തയാറാണെന്ന് ഖത്തർ തുടക്കം മുതൽ അറിയിച്ചിരുന്നെങ്കിലും ഉപരോധ രാജ്യങ്ങൾ അതിന് തയാറായിരുന്നില്ല. ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ രാജ്യാന്തര സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഉപരോധ രാജ്യങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം, പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാൻ കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഇടയ്ക്ക് വെച്ച് തടസ്സപ്പെട്ടിരുന്നു. അസുഖത്തെ തുടർന്ന് കുവൈത്ത് അമീർ മാസങ്ങളോളം ചികിത്സയിലായതാണ് ഇതിന് കാരണം. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം അമീർ കുവൈത്തിൽ തിരിച്ചെത്തിയതോടെയാണ് അനുരഞ്ജന ചർച്ചകൾ വീണ്ടും സജീവമായത്.