April 16, 2020
April 16, 2020
ദമാസ്കസ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മില്യൺ ജനങ്ങൾക്ക് ഒരു സാമ്പിൾ മെഷീനുമായി സിറിയ നരകയാതന നേരിടുകയാണെന്ന് റിപ്പോർട്ട്. അൽ ജസീറയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
വിമതർ കയ്യടക്കിയ, 3 മില്യൺ ജനങ്ങൾ വസിക്കുന്ന പ്രദേശത്ത് കേവലം ഒരു മെഷീനാണ് രോഗം നിർണ്ണയിക്കാനുള്ളത്. ഇദ്‌ലിബ് പ്രവിശ്യയാണ് മഹാമാരിയെ നേരിടാൻ സജ്ജീകരണങ്ങളില്ലാതെ കുഴങ്ങുന്നത്.
നിലവിൽ ആകെ മുന്നൂറ് ടെസ്റ്റുകളിൽ നിന്നായി 120 സാമ്പിൾ മാത്രമാണ് പരിശോധിക്കാൻ കഴിഞ്ഞത്.. ഇവയെല്ലാം നെഗറ്റീവ് ആയത് അൽപം ആശ്വാസം നൽകുന്നുണ്ടെങ്കിലും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗമെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 5000 സാമ്പിളുകൾ കൂടി ശേഖരിച്ചിട്ടുണ്ടെങ്കിലും ആകെയുള്ള മെഷീന് അധികസമ്മർദ്ദമുണ്ടാവുന്ന വിധത്തിൽ ടെസ്റ്റുകൾ നടത്താൻ കഴിയില്ലെന്ന് പ്രവിശ്യയിലെ ഡോക്ടർ മുഹമ്മദ് ഷാഹിം മാക്കിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെയും ഇറാന്റെയും സൈനിക സഹായത്തോടെ പ്രവിശ്യയുടെ നിയന്ത്രണം കയ്യടക്കാൻ സിറിയൻ സർക്കാർ ശ്രമിക്കുമ്പോഴും ശക്തമായി പ്രതിരോധിക്കുന്ന പ്രദേശമാണ് ഇദ്‌ലിബ്. സിറിയയിലെ മറ്റ് പ്രദേശങ്ങളുടെ കണക്കെടുത്താൽ, ദമാസ്കസിൽ 25 കോവിഡ് കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർഫ്യൂവിലൂടെ രോഗവ്യാപനം തടയാനാണ് സിറിയൻ സർക്കാരിന്റെ ശ്രമം.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.