January 05, 2020
January 05, 2020
തെഹ്റാൻ : യുദ്ധമുന്നറിയിപ്പുമായി ചരിത്രത്തിലാദ്യമായി ഖുമ്മിലെ ജംകരന്‍ മസ്ജിദിലെ താഴികക്കുടത്തില്‍ ഇറാന്‍ ചെങ്കൊടി ഉയര്‍ത്തി . യുഎസ് വധിച്ച ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം മേധാവി ഖാസിം സുലൈമാനിയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ചുവന്ന കൊടി ഉയര്‍ത്തിയത്. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധ സൂചനയായാണ് ഈ പതാക ഉയര്‍ത്തുന്നത്. ഷിയാ വിശുദ്ധ നഗരമായ ഖുമ്മിലെ ജംകരന്‍ മസ്ജിദില്‍ ഈ കൊടി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തെ പ്രതീകവല്‍ക്കരിക്കുന്ന ചുവന്ന കൊടികള്‍ പ്രതികാരം ചെയ്യാനുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇറാനിയന്‍ നഗരത്തിലെ ജാംകരന്‍ പള്ളിയുടെ മുകളില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത്. യുഎസിനെതിരെ കടുത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പിന് ശേഷമാണ് കൊടി ഉയര്‍ത്തിയിട്ടുള്ളത്.
ഖുദ്സ് സേനാതലവൻ ഖസം സുലൈമാനിയുടെയും പ്രമുഖരുടെയും വധത്തിന് പിന്നാലെ അമേരിക്ക - ഇറാൻ സംഘർഷം രൂക്ഷമായി തുടരുമെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ കഴിഞ്ഞ ദിവസം ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. വളരെ കരുതലോടെയാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന ശക്തമായ സമ്മർദം ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഖസം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന തീരുമാനത്തിൽ തന്നെയാണ് ഇറാൻ.
ഇതിനിടെ, ഇറാനെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.അമേരിക്കയെ അക്രമിച്ചാല്‍ ഇറാന്റെ അധീനതയിലുള്ള 52 സ്ഥലങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്യുന്നത്. 1979ല്‍ ഇറാന്‍ ബന്ദികളാക്കിയ യു.എസ് പൗരന്മാരുടെ എണ്ണം 52 ആണെന്നതാണ് ഈ അക്കത്തിന്റെ പ്രാധാന്യമെന്നും ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കുന്നു. മേഖലയിലെ സംഘര്‍ഷത്തിന് അയവുണ്ടാവില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇറാന്റെ 52 സ്ഥലങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്, അതില്‍ പലതും ഇറാനെ സംബന്ധിച്ചും ഇറാനിയന്‍ സംസ്‌കാരത്തെയും സംബന്ധിച്ചും പ്രാധാന്യം അര്‍ഹിക്കുന്നതാണ്, അമേരിക്കയേയോ അമേരിക്കയുടെ സ്വത്തുക്കളേയൊ ഇറാന്‍ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്നു.
ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഖാസിം സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറിയിട്ടില്ല. ബഗ്‍ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും, തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെ അല്‍ബലദ് എയര്‍ബേസിലുമാണ് രാത്രി റോക്കറ്റാക്രമണമുണ്ടായത്.
അമേരിക്കന്‍ സേന തമ്പടിച്ചിരുന്ന ബേസായിരുന്നു ഇത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓപ്പറേഷന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല.അതേസമയം,ഖത്തർ,ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളും ചില യൂറോപ്യൻ രാജ്യങ്ങളും അനുനയ ശ്രമങ്ങളുമായി രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ മാത്രം +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.