December 20, 2020
December 20, 2020
വാഷ്ങ്ടണ്‍: അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഉദ്യോഗസ്ഥരുടെ സംഘം ഖത്തര്‍ അധികൃതരുമായി നടത്തിയ വെര്‍ച്വല്‍ യോഗങ്ങള്‍ അവസാനിച്ചു. സമീപകാലത്തെ സാമ്പത്തിക സംഭവവികാസങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യാനായാണ് ഡിസംബര്‍ ആറു മുതല്‍ 14 വരെ മെഴ്‌സിഡസ് വെരാ-മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഐ.എം.എഫ് സംഘം കൂടിക്കാഴ്ചകള്‍ നടത്തിയത്.
കൊവിഡ്-19 മഹാമാരിയോടുള്ള ഖത്തറിന്റെ ദ്രുത പ്രതികരണം രാജ്യത്ത് വൈറസ് വ്യാപനം തടയാന്‍ സഹായിച്ചുവെന്ന് കൂടിക്കാഴ്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഐ.എം.എഫ് സംഘം പറഞ്ഞു. കര്‍ശനമായ പ്രതിരോധ നടപടികള്‍, ഉയര്‍ന്ന എണ്ണം കൊവിഡ് പരിശോധനകള്‍, തുടങ്ങിയ നടപടികള്‍ സ്വീകരിച്ചതിലൂടെ സെപ്റ്റംബറില്‍ തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഖത്തറിന് കഴിഞ്ഞു. ലോകത്തെ മറ്റ് പല രാജ്യങ്ങള്‍ക്കും കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക, ആരോഗ്യ സഹായങ്ങള്‍ ചെയ്യാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും സംഘം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിന്റെ നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക ആഘാതത്തെ വളരെയധികം ലഘൂകരിച്ചു. സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനായുള്ള 7500 കോടി റിയാലിന്റെ പാക്കേജാണ് ഇതില്‍ നെടുംതൂണായത്.
പാക്കേജിന്റെ ഭാഗമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) പൂജ്യം ശതമാനം റിപ്പോ നിരക്ക് പ്രഖ്യാപിച്ചിരുന്നു (5000 കോടി റിയാല്‍). ഇത് ഖത്തറിലെ ബാങ്കിങ് മേഖലയെ ധാരാളം പണം ലഭ്യമാക്കാന്‍ സഹായിച്ചു. ക്യു.സി.ബി പോളിസി റേറ്റ് കുറയ്ക്കുന്നതിനൊപ്പം സ്വകാര്യ മേഖലയ്ക്കുള്ള വായ്പ്പകളെ പിന്തുണയ്ക്കാനും ഖത്തറിന് കഴിഞ്ഞു.
Also Read: ഗൾഫ് ഉച്ചകോടി; ഖത്തറിന്റെ മനസ്സറിയാൻ കരുതലോടെ സൗദി
ഖത്തര്‍ ഡവലപ്പ്‌മെന്റ് ബാങ്ക് അവതരിപ്പിച്ച 500 കോടി റിയാലിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിനെ കുറിച്ച് ഐ.എം.എഫ് സംഘം എടുത്ത് പറഞ്ഞു. ഈ സ്‌കീം കാരണം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സംരക്ഷിത ജോലികള്‍ക്കും നേരിട്ടുള്ള പിന്തുണ നല്‍കാന്‍ ഖത്തറിന് കഴിഞ്ഞു. വായ്പ്പ തിരിച്ചടവ് വര്‍ഷാവസാനം വരെ നീട്ടി വയ്ക്കാന്‍ജീവനക്കാര്‍ക്കും ബിസിനസുകാര്‍ക്കും അനുവാദം ലഭിച്ചു. കൂടാതെ വാടക, യൂട്ടിലിറ്റി ഫീസ് തുടങ്ങിയവ എഴുതിത്തള്ളിന്റെ മെച്ചവും ഇവര്‍ക്ക് ലഭിച്ചു.
ഈ നടപടികളിലൂടെ തൊഴിലാളികള്‍ക്ക് ശമ്പളമോ അടിസ്ഥാന അലവന്‍സോ ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും അവശ്യസാധനങ്ങളുടെ വില കുറയ്ക്കാനും ഖത്തറിന് കഴിഞ്ഞു (210 കോടി റിയാല്‍). സാമ്പത്തിക ആത്മവിശ്വാസം നിലനിര്‍ത്താന്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് ഐ.എം.എഫ് സംഘം അഭിപ്രായപ്പെട്ടു.
ഹൈഡ്രോകാര്‍ബണുകളുടെ ഉപഭോഗം ആഗോളതലത്തില്‍ കുറഞ്ഞതിനാലും ലോക്ക്ഡൗണ്‍ സമയത്ത് ആബ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതും കാരണം ഈ വര്‍ഷം സമ്പദ്‌വ്യവസ്ഥ 2.5 ശതമാനമായി ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം 2021 ല്‍ സമ്പദ്‌വ്യവസ്ഥ ക്രമേണെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ജി.ഡി.പി 2.7 ശതമാനം വളരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ ആഭ്യന്തര ഡിമാന്റ് ഉയരുന്നതും ഗ്യാസ് ഉല്‍പ്പാദനം വര്‍ധിക്കുന്നതും ഇതിന് താങ്ങാകും.
ഖത്തറിന്റെ 2021 ലെ ബജറ്റ് ജി.ഡി.പിയുടെ ആറ് ശതമാനത്തിന്റെ കമ്മിയാണ് കണക്കാക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതാണ്. വിപുലീകരിച്ച ബജറ്റ് പ്രസ്താവന പ്രകാരം 2020 ലെ ബജറ്റുമായി ബന്ധപ്പെട്ട വരുമാനം 24 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. എണ്ണ, ഗ്യാസ് വിലകളിലെ ഇടിവ്, കോര്‍പ്പറേറ്റ് നികുതി വരുമാനത്തിലെ കുറവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വരുമാനം കുറയുന്നത്.
കഫാല സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കിയതും തൊഴില്‍ സംരക്ഷണം ശക്തിപ്പെടുത്തിയതും തൊഴില്‍ മാറ്റങ്ങള്‍ സുഗമമാക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള നടപടികളാണ്. പുതിയ റിയല്‍ എസ്റ്റേറ്റ്, പബ്ലിക് പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പ് (പി.പി.പി) നിയമങ്ങള്‍ക്കൊപ്പം ഈ നടപടികള്‍ കൂടി വന്നത് ഖത്തറിന്റെ മത്സരശേഷി മെച്ചപ്പെടുത്തുമെന്ന് ഐ.എം.എഫ് സംഘം അഭിപ്രായപ്പെട്ടു.
എണ്ണ ഇതര വരുമാനം സമാഹരിക്കുന്നതിലും ചെലവഴിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിലും ശ്രദ്ധിക്കണമെന്ന് ഐ.എം.എഫ് സംഘം നിര്‍ദ്ദേശിച്ചു.
തുറന്നതും ക്രിയാത്മകവുമായ ചര്‍ച്ചകളിലൂടെ വെര്‍ച്വല്‍ സന്ദര്‍ശനം സുഗമമാക്കിയതിന് ഖത്തര്‍ അധികൃതര്‍ക്ക് ഐ.എം.എഫ് സംഘം നന്ദി പറഞ്ഞു.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.