November 11, 2020
November 11, 2020
ദോഹ : തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലൂടെ ഖത്തര്‍ മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ കഴിയുന്ന മാതൃകയായതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) അറബ് സ്‌റ്റേറ്റ്‌സ് റിജ്യനല്‍ ഡയറക്ടര്‍ ഡോ. റുബ ജറാദത്. എഴുപത്തി അഞ്ചാമത് ഐക്യരാഷ്ട്രസഭാ ദിനാചരണത്തിന്റെ ഭാഗമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഖത്തര്‍ സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. ദൃഢമായ നടപടികളാണ് ഖത്തര്‍ സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
കഫാല(സ്‌പോണ്‍ഷര്‍ഷിപ്പ്) സംവിധാനം ഇല്ലാതാക്കല്‍, തൊഴിലാളികളുടെ ക്ഷേമത്തിനായി ഫണ്ട് രൂപീകരിക്കല്‍, വേതന സംരക്ഷണ സംവിധാനം രൂപീകരിക്കല്‍, തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും തൊഴിലാളികളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്താനായി പരിശോധനകള്‍ നടത്താനുള്ള നടപടികള്‍ എന്നിവയെ ഡോ. റുബ ജറാദത് പ്രശംസിച്ചു. കൂടാതെ വേനല്‍ കാലത്ത് തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കാനായി ഖത്തര്‍ സ്വീകരിച്ച നടപടികളെയും അവര്‍ പ്രത്യേകം അഭിനന്ദിച്ചു.
തൊഴില്‍ അന്തരീക്ഷം വളരെയധികം മെച്ചപ്പെടുത്താന്‍ ഖത്തറിന്റെ നടപടികള്‍ സഹായിച്ചുവെന്നും ഇതിന് ഖത്തറിന് നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. ഖത്തറുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഐ.എല്‍.ഒ പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളുമായി, പ്രത്യേകിച്ച് ഐ.എല്‍.ഒയുമായുള്ള സജീവ പങ്കാളിത്തമാണ് തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തങ്ങളെ സഹായിച്ചത് എന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍-ഒബയ്ദ്‌ലി പറഞ്ഞു. കൊവിഡ്-19 ല്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും സൗജന്യ ചികിത്സയും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.