September 08, 2019
September 08, 2019
തെഹ്‌റാന്‍: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച് ഇറാന്‍ പുതിയ ആണവ പരീക്ഷണ-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനു പിറകെ യു.എന്‍ ആണവ നിരീക്ഷണ സംഘം തലവന്‍ ഇന്ന് തെഹ്‌റാനില്‍ എത്തി. ഇന്റര്‍നാഷല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ)യുടെ ആക്ടിങ് ഡയരക്ടര്‍ കോര്‍ണല്‍ ഫെറൂറ്റ് ആണ് ഇറാന്‍ തലസ്ഥാനത്തെത്തിയിരിക്കുന്നത്.
ഇറാന്‍ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തി ആണവ കരാറുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുകയാകും ഐ.എ.ഇ.എ മേധാവിയുടെ സന്ദര്‍ശനോദ്ദേശ്യമെന്നാണു കരുതപ്പെടുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ്, ദേശീയ ആണവ ഏജന്‍സി തലവന്‍ അലി അക്ബര്‍ സാലിഹി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ആണവ കരാറിലെ പ്രധാന കക്ഷിയായ അമേരിക്ക കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്നാണ് കരാര്‍ പ്രതിസന്ധിയിലായത്. കരാറില്‍ ഒപ്പുവച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കമുള്ള മറ്റു കക്ഷികള്‍ പിന്തുണ ഉറപ്പാക്കിയെങ്കിലും ഇറാനെതിരെ അമേരിക്ക പുനരാരംഭിച്ച സാമ്പത്തിക-നയതന്ത്ര ഉപരോധം തരണം ചെയ്യാന്‍ സഹായിക്കാന്‍ അവര്‍ക്കായിരുന്നില്ല. ഇതേതുടര്‍ന്നാണ് വാഗ്ദാനം പാലിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാകാത്തതിനാല്‍ കരാര്‍ വ്യവസ്ഥകളില്‍നിന്ന് ഇറാന്‍ ഘട്ടംഘട്ടമായി പിന്മാറ്റം തുടങ്ങിയത്.
ഇറാനുമായി തുടര്‍ന്നുവരുന്ന പരസ്പര സമ്പര്‍ക്കങ്ങളുടെ ഭാഗമായാണ് മേധാവിയുടെ സന്ദര്‍ശനമെന്ന് നേരത്തെ ഐ.എ.ഇ.എ പുറത്തിറക്കിയ പ്രസ്താവനയില്‍വ്യക്തമാക്കിയിരുന്നു. ആണവ കരാര്‍ പ്രകാരമുള്ള ഇറാന്റെ നടപടികളെ നിരീക്ഷിക്കുകയും വ്യക്തതവരുത്തുകയും കൂടി സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.