December 27, 2020
December 27, 2020
ദുബായ്: യു.എ.ഇയിലെ പ്രധാന എമിറേറ്റായ ദുബായില്‍ സ്വര്‍ണ്ണഖനികള്‍ ഇല്ല. എന്നാല്‍ യു.എ.ഇയിലെ പ്രധാന സ്വര്‍ണ്ണകേന്ദ്രമെന്ന നിലയില്‍ വികസിക്കുന്ന ദുബായില്‍ സ്വര്‍ണ്ണ മാര്‍ക്കറ്റുകളും (ഗോള്‍ഡ് സൂക്ക്) സ്വര്‍ണ്ണ ശുദ്ധീകരണശാലകളും ഉണ്ട്.
അടുത്ത കാലത്ത് യു.എ.ഇ, പ്രത്യേകിച്ച് ദുബായ് സ്വര്‍ണ്ണത്തിന്റെ അതിവേഗം വളരുന്നതും ഏറ്റവും വലുതുമായ വിപണന കേന്ദ്രമായി സ്വയം അടയാളപ്പെടുത്തിയിരുന്നു. ഒബ്‌സര്‍വേറ്ററി ഫോര്‍ എക്കണോമിക് കോംപ്ലക്‌സിറ്റി ശേഖരിച്ച വിവരങ്ങള്‍ പ്രകാരം പ്രതിവര്‍ഷ ഇറക്കുമതി 2018 ല്‍ 58 ശതമാനം വര്‍ധിച്ച് 2700 ഡോളറായാണ ഉയര്‍ന്നത്.
അയല്‍രാജ്യമായ സൗദി അറേബ്യയില്‍ നിന്ന് വ്യത്യസ്തമായി സാധ്യമായ ഇടങ്ങളില്‍ നിന്നെല്ലാം യു.എ.ഇയ്ക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യേണ്ടതായുണ്ട്. ഇറക്കുമതി ചെയ്യുന്നത് നിയമപരമായിട്ടാണെങ്കിലും കള്ളക്കടത്തിലൂടെയാണെങ്കിലും ചോദ്യങ്ങള്‍ ഉണ്ടാകില്ല. ഇത്തരം സ്വര്‍ണ്ണം സംഘര്‍ഷമേഖലകളില്‍ നിന്നുള്ളതോ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതോ ആണ്.
ദുബായ് കസ്റ്റംസിന്റെ കണക്ക് പ്രകാരം മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വജ്രങ്ങള്‍ എന്നിവയേക്കാള്‍ ഉയര്‍ന്ന വ്യാപാര ബാഹ്യ വ്യാപാര ഇനമാണ് സ്വര്‍ണ്ണം.
എണ്ണ കഴിഞ്ഞാല്‍ യു.എ.ഇയുടെ ഏറ്റവും വലിയ കയറ്റുമതി സ്വര്‍ണ്ണത്തിന്റെതാണ്. 2019 ല്‍ 1770 കോടി ഡോളറിന്റ സ്വര്‍ണ്ണ കയറ്റമതി വ്യാപാരമാണ് യു.എ.ഇ നടത്തിയത്. യു.എ.ഇയിലെ എണ്ണശേഖരം കുറഞ്ഞതും സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതുമാണ് സ്വര്‍ണ്ണത്തിന്റെ പ്രാധാന്യം വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തൽ.
എന്നാല്‍ വ്യാപാരം നിലനിര്‍ത്താനായി ഈ മേഖലയെ കൃത്യമായ നിയമസംവിധാനങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. കുറ്റവാളികളുടെ ശൃംഖലകളില്‍ പെട്ടവര്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള താവളമായി യു.എ.ഇയെ നോക്കിക്കാണുന്നതായി യു.കെ ആഭ്യന്തര മന്ത്രാലയം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടുതല്‍ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ വേണമെന്ന് ദുബായ് ആഗ്രഹിക്കുന്നുവെങ്കില്‍ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട അവരുടെ നയങ്ങളില്‍ ഗൗരവമായ പരിഷ്‌കാരം വരുത്തേണ്ടതുണ്ടെന്ന് 'ദി സെന്‍ട്രി'യുടെ പോളിസി ഡയറക്ടര്‍ സാഷ ലെഹ്‌നവ് പറയുന്നു. 'സംഘര്‍ഷ സ്വര്‍ണ്ണ'ത്തെ കുറിച്ചും അനധികൃത സ്വർണവും ദുബായിയും തമ്മിലുള്ള ബന്ധവും അടിസ്ഥാനമാക്കി എന്‍.ജി.ഒയായ ദി സെന്‍ട്രി കഴിഞ്ഞ നവംബറിൽ പ്രത്യേക റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
മധ്യ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന 95 ശതമാനം സ്വര്‍ണ്ണവും ചെന്നെത്തുന്നത് എമിറേറ്റിലാണ് എന്നാണ് ദി സെന്‍ട്രിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.. സുഡാന്‍, ദക്ഷിണ സുഡാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, കോംഗോ എന്നിവിടങ്ങളില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ ദുബായിലെത്തുന്നത്.
'സംഘര്‍ഷ സ്വര്‍ണ്ണ'ത്തിന്റെ ഭൂരിഭാഗവും അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയും പിന്നീട് ദുബായിലേക്ക് കയറ്റുമതി ചെയ്യുകയുമാണെന്ന് സാഷ ലെഹ്‌നവ് പറയുന്നു.
വര്‍ഷങ്ങളായുള്ള ഈ പ്രദേശത്തെ സംഘഷങ്ങളുടെ പ്രധാന ചാലകശക്തി സ്വര്‍ണ്ണമാണ്. എന്നാല്‍ കൊവിഡ്-19 മഹാമാരി കാരണമുണ്ടായ വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ജനുവരി മുതല്‍ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 364 ഡോളര്‍ അല്ലെങ്കില്‍ 25 ശതമാനം വര്‍ധിച്ച് 1800 ഡോളര്‍ വരെയായി.
'രക്ത വജ്രത്തിന്റെ പുതുരൂപമാണ് ഇത്. സ്വര്‍ണ്ണത്തിന്റെ ആവശ്യകത ഉയരുകയാണ്. അതിനാല്‍ തന്നെ ഖനിയിലെ ബാലവേല, കുറ്റവാളി സംഘങ്ങള്‍, അഴിമതി എന്നിവയും ഒപ്പം വര്‍ധിക്കുന്നു. സ്വര്‍ണ്ണം വളരെ ചെറുതും വളരെ വിലപ്പെട്ടതുമാണ്. ഇത് കടത്താന്‍ വളരെ എളുപ്പമാണ്.' -സാഷ ലെഹ്‌നവ് പറഞ്ഞു.
'സ്വര്‍ണ്ണം ആഫ്രിക്കയില്‍ നിന്ന് മാത്രമല്ല, തെക്കേ അമേരിക്കയില്‍ നിന്നും വരുന്നുണ്ട്. ഇതിന്റെ ഹബ്ബാണ് ദുബായ്. സ്വര്‍ണ്ണം ദുബായിലെത്തിക്കഴിഞ്ഞാല്‍ പിന്നെ എവിറെ നിന്നാണ് അത് വന്നതെന്നോ ഏത് സാഹചര്യത്തിലാണ് വന്നതെന്നോ കണ്ടെത്തുക അസാധ്യമാണ്.' -വാഷിങ്ടണ്‍ ഡി.സിയിലെ ഐ.ആര്‍ കണ്‍സിലിയത്തിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് മേധാവി ഡേവിഡ് സൗദ് പറയുന്നു.
എല്ലാ മേഖലയില്‍ നിന്നുമുള്ള സ്വര്‍ണ്ണത്തിന്റെയും ഹബ്ബായി ദുബായ് മാറി. സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടാകില്ല എന്ന നയമാണ് ഇതിന് കാരണം.
സ്വര്‍ണ്ണം വാങ്ങുമ്പോള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇത് ആകര്‍ഷകമാണെന്ന് ലെഹ്‌നവ് പറയുന്നു. രാജ്യത്തെ നിയമങ്ങളില്‍ പഴുതുകള്‍ ഉള്ളതിനാല്‍ ഇത്തരത്തിലുള്ള കള്ളക്കടത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ദുബായ് എന്നും സാഷ ലെഹ്‌നവ് പറഞ്ഞു വയ്ക്കുന്നു.
ദുബായ് സ്വര്‍ണ്ണ മാര്‍ക്കറ്റില്‍ നിന്നോ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ വെന്‍ഡിങ് മെഷീനില്‍ നിന്നോ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ കസ്റ്റംസ് പരിശോധനകള്‍ ഇവിടെ നാമമാത്രമാണ്.
അതേസമയം, കൈകകളില്‍ രക്തം പുരണ്ട സ്വര്‍ണ്ണക്കച്ചവടക്കാരന്‍ ദുബായ് മാത്രമല്ല. സ്വിറ്റ്‌സര്‍ലാന്റിനും ഇതില്‍ വലിയ പങ്കുണ്ട് എന്ന് വാഷിങ്ടണ്‍ ഡി.സിയിലെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയിലെ (ജി.എഫ്.ഐ) പോളിസി ഡയറക്ടര്‍ ലക്ഷ്മി കുമാര്‍ പറയുന്നു.
'ദുബായ് മാത്രമല്ല, സ്വിറ്റ്‌സര്‍ലാന്റും കൂടി ഇത്തരം സ്വർണക്കടത്തിന് കേന്ദ്രമാണ്.. സ്വിസ്സിന് ദുബായില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണ്ണം ലഭിക്കുന്നു. തങ്ങള്‍ക്ക് ചില രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം ലഭിക്കുന്നില്ല എന്ന് 'സംഘര്‍ഷ സ്വര്‍ണ്ണ'വുമായി ബന്ധപ്പെടുത്തി സ്വിറ്റ്‌സര്‍ലാന്റ് പറയുന്നു. പകരമായി ദുബായില്‍ നിന്ന് സ്വര്‍ണ്ണം ലഭിക്കുന്നു. ദുബായ്ക്ക് ഈ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ട്. എന്നാല്‍ സ്വിസ്സിന്റെ കൈകളും അത് പോലെ കളങ്കപ്പെട്ടതാണ്. കാരണം അവര്‍ക്ക് ദുബായിയെ വിപണിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല.' -ലക്ഷ്മി കുമാര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശുദ്ധീകരണശാലയാണ് സ്വിറ്റ്‌സര്‍ലാന്റ്. ആകെ സ്വര്‍ണ്ണത്തിന്റെ പകുതിയോളം സ്വിറ്റ്‌സര്‍ലാന്റിലൂടെ കടന്നു പോകുന്നുവെന്നാണ് അഴിമതി വിരുദ്ധ ഗ്രൂപ്പായ ഗ്ലോബല്‍ വിറ്റ്‌നസ് അഭിപ്രായപ്പെടുന്നത്. സ്വിറ്റ്‌സര്‍ലാന്റിന്റെ വ്യാപാരം ആകെ സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്നും ഇറക്കുമതി ചെയ്യുന്ന യു.കെയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ 80 ശതമാനവും ലണ്ടനാണ് കൈകാര്യം ചെയ്യുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.