September 22, 2019
September 22, 2019
ജനീവ : സൗദി അറേബ്യക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാമെന്ന ഹൂതി വിമതരുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് യു.എന്‍. യമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശക്തമായ സന്ദേശമാണ് ഇതുവഴി ഹൂതികള്‍ നല്‍കുന്നതെന്ന് യമനിലെ യു.എന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
സൗദി അരാംകോ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം പശ്ചിമേഷ്യയെ പുതിയ സംഘര്‍ഷത്തിലേക്കു നയിച്ചതിനു പിറകെയാണ് ഹൂതികള്‍ പുതിയ നിലപാട് പ്രഖ്യാപിച്ചത്. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ തന്ത്രപ്രധാനമായ മേഖലകള്‍ ലക്ഷ്യമിട്ട് നിരവധി തവണ ഹൂതികള്‍ വ്യോമാക്രമണം നടത്തിയിരുന്നു. സൗദി സഖ്യസേന യമനിൽ സൈനിക നടപടികൾ തുടങ്ങിയതിനെ തുടർന്നാണ് സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം ശക്തമാക്കിയത്.
സൗദിക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യം വെള്ളിയാഴ്ചയാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. സൗദിയെ ലക്ഷ്യമിട്ടുള്ള സൈനിക ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നാണ് വാഗ്ദാനം. തിരിച്ച് സൗദിയില്‍ നിന്നും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിക്കുന്നതായും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ തലവന്‍ മഹ്ദി അല്‍മസ്ഹത്ത് അല്‍മസീറാ ചാനലിലൂടെ പ്രഖ്യാപിച്ചു.അതേസമയം,യമനിൽ നിന്ന് സഖ്യസേന പിന്മാറണമെന്ന നിർദേശവും ഹൂതികൾ ഉന്നയിച്ചേക്കുമെന്നാണ് സൂചന.