November 24, 2020
November 24, 2020
ജിദ്ദ: ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ യമന്‍ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി സംഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന അതിക്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. സൗദി അറേബ്യയെ ആക്രമിക്കുന്നതിന് പകരം, ആഗോള സമ്പദ് വ്യവസ്ഥയെ തന്നെയാണ് ഹൂതികൾ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് സൂചന.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്കരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. ക്രൂയിസ് മിസൈലും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അതിന് പിന്നില്‍ ഇറാനിയന്‍ ഭരണകൂടമാണെന്നും നേരത്തെ സൗദി ആരോപിച്ചിരുന്നു.. മനുഷ്യജീവനും സ്വത്തുക്കളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഖ്യസേന സ്വീകരിക്കുമെന്നും ശത്രുതാപരവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരസംഘങ്ങളെ അന്താരാഷ്ട്ര മാനുഷിക നിയമത്തിനനുസൃതമായി കൈകാര്യം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ജിദ്ദയുടെ വടക്കുഭാഗത്തെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കില്‍ തീപിടുത്തമുണ്ടായതെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഗ്നിശമന സേന തീ കെടുത്തുകയായിരുന്നു. ആളുകള്‍ക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചില്ല. ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഭീരുത്വം നിറഞ്ഞ ആ ക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു എന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.