February 08, 2021
February 08, 2021
ദോഹ: മയക്കുമരുന്നു കേസില്‍ ഖത്തറിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളുടെ അപ്പീല്‍ ഖത്തര്‍ പരമോന്നത കോടതി സ്വീകരിച്ചു. അപ്പീല്‍ സ്വീകരിച്ച കോടതി മുംബൈ സ്വദേശികളായ ഒനിബ, ഷാരിഖ് ഖുറേഷി എന്നിവരുടെ ശിക്ഷ തടഞ്ഞു വയ്ക്കുകയും ചെയ്തു. കേസില്‍ പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയുമാണ് ഇവര്‍ക്ക് നേരത്തേ ശിക്ഷ വിധിച്ചത്.
അപ്പീല്‍ കോടതിയുടെ വിധിയില്‍ ന്യൂനതയുണ്ടെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് അപ്പീല്‍ കോടതിയില്‍ പുതിയ ബെഞ്ചിനു കീഴില്‍ കേസ് വീണ്ടും പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടത്. മുംബൈ ദമ്പതികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായിരിക്കുകയാണ് ഖത്തര്‍ പരമോന്നത കോടതിയുടെ വിധി.
2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധിൃകൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു.
ഷാരിഖിന്റെ അമ്മായി തബസ്സും ഖുറേഷി മയക്കുമരുന്ന് കടത്താനായി ഇവരെ ഉപയോഗിക്കുകയായിരുന്നുവെന്ന് ഒനിബയുടെ അമ്മ പര്‍വീന്‍ കൗസര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 30 വയസുകാരായ ഒനിബയെയും ഷാരിഖിനെയും രണ്ടാം മധുവിധു ആഘോഷിക്കാനായി ഖത്തറില്‍ പോകാന്‍ തബസ്സും ഖുറേഷി നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനുള്ള ചെലവ് തബസ്സും ഖുറേഷി വഹിക്കുകയും ചെയ്തു.
ഒനിബയുടെ മാതാപിതാക്കള്‍:
പര്‍വീന്‍ ഖുറേഷി, ഷക്കീല്‍ ഖുറേഷി
യാത്ര പുറപ്പെടുമ്പോള്‍ തബസ്സും ഇവരുടെ കൈവശം ഒരു പാക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു. ഇത് ഖത്തറില്‍ ഉള്ള ഒരു സുഹൃത്തിന് നല്‍കാനാണെന്നും ഇതില്‍ പുകയിലയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു. ഇത് വിശ്വസിച്ച ദമ്പതിമാര്‍ പാക്കറ്റ് വാങ്ങി ഒപ്പം കൊണ്ടുപോയി. ഇതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായി പിന്നീട് മാറിയതെന്നും പര്‍വീന്‍ കൗസര്‍ പറഞ്ഞു.
ദമ്പതിമാരുടെ ബന്ധുക്കളുടെ പരാതിയില്‍ തബസ്സും ഖുറേഷിയെയും സഹായിയായ നിസാം കാരയെയും നാഗ്പട പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) തുടര്‍ന്നുള്ള അന്വേഷണത്തില്‍ തബസ്സും ഖുറേഷി ദമ്പതികളെ വഞ്ചിച്ചതായി കണ്ടെത്തി. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ തങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പര്‍വീന്‍ കൗസര്‍ പറഞ്ഞു.
ഖത്തറിലേക്ക് പോകുമ്പോള്‍ ഷാരിഖ് ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒനിബ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയവുമായിരുന്നു അത്. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് അയാത് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
ദമ്പതിമാര്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ശേഷം ഷാരിഖിന്റെ പിതാവ് ഷരീഫ് ഖുറേഷി ഖത്തറിലെത്തി ഇരുവര്‍ക്കുമായി ഒരു അഭിഭാഷകനെ നിയമിച്ചു. ഷാരിഖും തബസ്സും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അവര്‍ ഹാജരാക്കി. ഈ ശബ്ദരേഖയില്‍ തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം സംസാരിക്കുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു.
എന്നാല്‍ ഈ തെളിവ് ഹാജരാക്കിയിട്ടും അപ്പീല്‍ കോടതി 2020 ജനുവരി 27 ന് ദമ്പതികളുടെ അപേക്ഷ നിരസിക്കുകയും വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ കോര്‍ട്ട് ഓഫ് കാസേഷന്‍ (ക്രിമിനല്‍ ഡിപ്പാര്‍ട്ട്‌മെന്റ്) കേസില്‍ വാദം കേട്ടു. ഈ വാദത്തിനിടെ ദമ്പതിമാരുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചാണ് പരമോന്നത കോടതി അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയത്. കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു മയക്കുമരുന്ന് ആണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും കാസേഷന്‍ കോടതി (പരമോന്നത കോടതി) വ്യക്തമാക്കി.
ദമ്പതിമാര്‍ ഹാജരാക്കിയ തെളിവുകള്‍ പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇവ പരിഗണിക്കാതെയാണ് അപ്പീല്‍ കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചത്. അതിനാല്‍ കോടതിക്ക് ഇത് സ്വതന്ത്രമായി പരിശോധിക്കേണ്ടി വന്നു. ഇതില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയാനായി സൂക്ഷ്മമായ പരിശോധന നടത്തണമെന്നും പരമോന്നത കോടതി പറഞ്ഞു. തുടര്‍ന്നാണ് മറ്റൊരു ബെഞ്ചിനു കീഴില്‍ വാദം കേള്‍ക്കണമെന്ന് വിധിച്ചുകൊണ്ട് കോടതി കേസ് മടക്കിയത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.