December 24, 2020
December 24, 2020
വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഹോളിവുഡ് വിതരണക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് സംവിധായകന്‍. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇക്കാറസ് എന്ന ഡോക്യുമെന്ററി സംവിധായകനായ ബ്രയാന്‍ ഫോഗലാണ് ഇക്കാര്യം 'ദി ഹോളിവുഡ് റിപ്പോര്‍ട്ടറോ'ട് പറഞ്ഞത്.
ഈ വര്‍ഷം ജനുവരിയില്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഡോക്യുമെന്ററിയാണ് 'ദി ഡിസിഡന്റ്'. ഖഷോഗിയെ കുറിച്ചുള്ള ഈ ഡോക്യുമെന്ററിയ്ക്ക് മികച്ച പ്രതികരണമാണ് ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത്. എന്നിട്ടും വിതരണക്കാര്‍ ചിത്രം സ്വീകരിക്കുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു.
'ലോകത്തെ പ്രമുഖ മീഡിയ കമ്പനികളും വിതരണക്കാരും ഒന്നിച്ച് ഒരു മുന്നണി ഉണ്ടാക്കിയിരിക്കുകയാണ്. അവര്‍ ഈ ചിത്രത്തെ തൊടാന്‍ പോകുന്നില്ല. തിരശ്ശീലയ്ക്കു പിന്നിലെ കളികളുടെ വിശദ വിവരങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' -ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ ബ്രയാന്‍ ഫോഗല്‍ പറഞ്ഞു.
ഇത് വളരെ നിരാശാജനകമാണ്. ഇതുപോലുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ കണ്ടിരിക്കേണ്ടതാണ്. ഈ വിതരണ കമ്പനികളോട് ഈ ചിത്രം സംസാരിക്കും. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുറയുമോ എന്നോ ഹാക്ക് ചെയ്യപ്പെട്ടേക്കുമോ എന്നൊക്കെയുള്ള ഭയമാണ് അവര്‍ക്ക്.
'സൗദി അറേബ്യയുടെ പക്കല്‍ ധാരാളം പണമുണ്ട്. ഹോളിവുഡില്‍ അവര്‍ക്ക് ധാരാളം നിക്ഷേപവുമുണ്ട്. ഇതൊരു വലിയ ഘടകമാണ്.' -ഫോഗല്‍ പറഞ്ഞു.
'ദി ഡിസിഡന്റ്' പോസ്റ്റർ
'ദി ഡിസിഡന്റി'ന്റെ അമേരിക്കയിലെ വിതരണാവകാശം ബ്രിയാര്‍ക്ലിഫ് എന്റര്‍ടെയിന്‍മെന്റിനാണ്. സ്‌പോട്ട്‌ലൈറ്റ്, ഫാരന്‍ഹീറ്റ് 9/11 എന്നിവ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വിതരണം ചെയ്ത ചരിത്രം ഉള്ള സ്ഥാപനമാണ് ഇതെന്ന് ഫോഗെല്‍ ചൂണ്ടിക്കാണിച്ചു.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും സൗദിയുടെ സ്ഥാപനങ്ങളുമായി ഇടപാടുകളുണ്ട്. ഇവര്‍ സൗദി കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നുവെന്നും ഫോഗെല്‍ പറഞ്ഞു.
സൗദി പൗരനും മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനുമായിരുന്ന പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി രണ്ട് വര്‍ഷം മുമ്പാണ് ഇസ്താംബൂളിലെ സൗദി അറേബ്യയുടെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെടുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) ആണ് ഇതിനു പിന്നിലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റാപ്പോര്‍ട്ടര്‍ ആഗ്‌നസ് കാലാമാര്‍ഡും ഖഷോഗിയുടെ കൊലയുമായി എം.ബി.എസ്സിന് ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തിലെ പങ്ക് സൗദി നിഷേധിച്ചു. ഖഷോഗിയുടെ കൊലപാതകത്തെ തെമ്മാടിത്തം എന്നാണ് സൗദി വിശേഷിപ്പിച്ചത്.
കൊലപാതകത്തില്‍ എട്ട് പേര്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷ സൗദി കോടതി വിധിച്ചിരുന്നു. ഖഷോഗിയുടെ കുടുംബം കൊലയാളികളോട് ക്ഷമിച്ചതിനാലാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.
മിഡില്‍ ഈസ്റ്റ് ഐയുടെയും വാഷിങ്ടണ്‍ പോസ്റ്റിന്റെയും കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.