January 10, 2021
January 10, 2021
ദോഹ: ലോകപ്രശസ്തമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് 116 വര്‍ഷത്തെ ചരിത്രമുണ്ട്. ഈ 116 വര്‍ഷവും പേരിനോട് നീതി പുലര്‍ത്തിക്കൊണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്നെയാണ് മത്സരങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ മത്സരങ്ങള്‍ രാജ്യത്തിനു പുറത്ത് നടക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളായ ഖത്തറിലും യു.എ.ഇയിലുമായാണ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് മേഖലയെ സംബന്ധിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനെ സംബന്ധിച്ചും ഇന്ന്, ജനുവരി 10 ഞായറാഴ്ച ചരിത്രപരമായ ദിവസമാണ്.
കൊവിഡ്-19 മഹാമാരിയ്ക്കിടെയാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് കൊണ്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്റ്റേഡിയങ്ങളുടെ ആകെ ശേഷിയുടെ 30 ശതമാനം കാണികള്‍ക്ക് മത്സരം കാണാനായി എത്താം.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് യോഗ്യതാ മത്സരങ്ങളില്‍ പുരുഷന്മാരുടെ മത്സരമാണ് ഖത്തറില്‍ നടക്കുന്നത്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സിലാണ് പുരുഷന്മാരുടെ മത്സരങ്ങള്‍ നടക്കുന്നത്. സ്ത്രീകളുടെ മത്സരങ്ങള്‍ ദുബായിലെ അല്‍ ഗര്‍ഹൗഡിലെ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
സ്ത്രീകളുടെയും പുരുഷന്മാരുടെയും യോഗ്യതാ മത്സരങ്ങള്‍ ജനുവരി 10 മുതല്‍ 13 വരെ ഒരേ സമയമാണ് അരങ്ങേറുന്നത്. യോഗ്യതാ മത്സരങ്ങളിലെ ഓരോ ഇവന്റിലും വിജയിക്കുന്ന 16 പേര്‍ക്കൊപ്പം 'ലക്കി ലൂസേഴ്‌സ്' സ്‌പോട്ടിന് അര്‍ഹരായ കളിക്കാരും മെല്‍ബണിലേക്കുള്ള പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ സീറ്റ് ഉറപ്പാക്കും. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ഇവര്‍ എല്ലാവരും നിര്‍ബന്ധമായി പാലിക്കേണ്ടതുണ്ട്.
സീസണിന്റെ ആദ്യ ഗ്രാന്റ് ഗ്രാന്‍ഡ് സ്ലാം ഫെബ്രുവരി എട്ട് മുതല്‍ 21 വരെ മെല്‍ബണ്‍ പാര്‍ക്കില്‍ നടക്കും. യു.എ.ഇ ആസ്ഥാനമായുള്ള ബ്രാന്‍ഡ് പ്ലസ് ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.