September 24, 2019
September 24, 2019
അൽ വുസ്ത,അൽ ശർഖിയ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തര വൈദ്യസഹായത്തിന് മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 24441999 ലേക്ക് വിളിക്കാം
മസ്കത്ത് : 'ഹിക്ക' എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ഒമാന്‍ സമയം ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം തെക്കന്‍ ഒമാനിലെ മസീറ ദ്വീപിലും പരിസര ഗവര്‍ണറേറ്റുകളിലും വീശിയടിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഇന്ന് (ചൊവ്വ) രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു മസീറ ദ്വീപില്‍. ഉച്ചയോടെ ശക്തമായ കാറ്റും മഴയുമായി. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 100 കിലോമീറ്റര്‍ അകലെയായിരുന്ന കാറ്റിന്റെ സ്ഥാന ഉച്ചയോടെ കൂടുതല്‍ ദ്വീപിനോടടുത്തു. 60 മുതല്‍ 75 കിലോമീറ്റര്‍ വരെയാണ് വേഗത.പലയിടങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.അപകട സാധ്യതകൾ മുന്നിൽ കണ്ട് സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ഒമാനിലെ ദുഖമ് സിറ്റിയിൽ നിന്ന് 20 കിലോ മീറ്റർ മാറിയാണ് കാറ്റഗറി -1 ൽ പെട്ട കൊടുങ്കാറ്റ് അനുഭവപ്പെടുക.അതേസമയം,മസ്കത്ത് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാറ്റിന്റെ തീവ്രത അനുഭവപ്പെടില്ലെങ്കിലും ആകാശം മൂടിക്കെട്ടിയ നിലയിലാണ്.
സുരക്ഷാ സംവിധാനങ്ങൾ :
ഹിക്ക കൊടുങ്കാറ്റ് നേരിട്ട് ബാധിക്കാനിടയുള്ള എല്ലാ ഗവർണറേറ്റുകളിലേക്കും കൂടുതൽ ദുരന്ത നിവാരണ സേനാംഗങ്ങളെ അയച്ചതായി ആഭ്യന്തര പ്രതിരോധ വിഭാഗം(ആംബുലൻസ്)അറിയിച്ചു.അൽ വുസ്ത,അൽ ശർഖിയ ഭാഗങ്ങളിലാണ് കൂടുതൽ സേനാംഗങ്ങളെ അയച്ചത്.ഒഴുകിയെത്തുന്ന വെള്ളം നീക്കം ചെയ്യാനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ സേവനങ്ങൾ നൽകാനുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അൽ വുസ്തയിലെ അൽ നജ്‌ദാ ഹെൽത്ത് സെന്റർ താൽകാലികമായി അടച്ചു.പകരം,മഹൂത്ത് ഹെൽത്ത് സെന്ററിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അൽ വുസ്ത,അൽ ശർഖിയ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് അടിയന്തര വൈദ്യസഹായത്തിന് മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 24441999 ലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.
ശർഖിയയിലുള്ള സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലെ കുട്ടികളുടെ പുനരധിവാസ കേന്ദ്രം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.സൗത്ത് ശർഖിയ ഗവർണറേറ്റിന് കീഴിലെ നഴ്സറികൾ, ശിശു വികസന വിഭാഗം,ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിപാലന കേന്ദ്രം എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.