September 24, 2019
September 24, 2019
മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 'ഹിക്ക' കൊടുങ്കാറ്റായി മാറി ഒമാന്‍ തീരത്തോട് അടുക്കുന്നു.മാലിദ്വീപ് ആണ് കൊടുങ്കാറ്റിന് 'ഹിക്ക' എന്ന പേരുനല്‍കിയത്.തെക്കന്‍ ഒമാനിലെ മസീറ ദ്വീപില്‍നിന്ന് 540 കിലോമീറ്റർ അകലെ അറബിക്കടലിലാണ് കാറ്റിന്റെ സ്ഥാനമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് പുറപ്പെടുവിച്ച ജാഗ്രത മുന്നറിയിപ്പില്‍ അറിയിച്ചു.
കാറ്റിന്റെ ഭാഗമായുള്ള മഴമേഘങ്ങള്‍ തീരത്തുനിന്ന് 340 കിലോമീറ്റര്‍ അകലെയെത്തിയിട്ടുണ്ട്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത തീരത്തേക്ക് സഞ്ചരിക്കുന്ന കാറ്റിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വരെയാണ് വേഗം.കരയില്‍നിന്നുള്ള ചൂടുവായുവിന്റെ ഫലമായി ഒമാന്‍ തീരമെത്തുന്നതിനു മുമ്പ് കൊടുങ്കാറ്റിന്റെ ശക്തി ക്ഷയിക്കാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കൊടുങ്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ചൊവ്വാഴ്ച(ഇന്ന്) വൈകീട്ട് മുതല്‍ തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയാണ് ഉണ്ടാവുക. മുപ്പത് മി.മീറ്റര്‍ മുതല്‍ 60 മി.മീറ്റര്‍ വരെ മഴയും ശക്തിയേറിയ കാറ്റും അനുഭവപ്പെടാനാണ് സാധ്യത.രണ്ട് ഗവര്‍ണറേറ്റുകളുടെ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ ആറുമീറ്റര്‍ വരെ ഉയരാനിടയുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളില്‍ കടലാക്രമണവും ഉണ്ടാകും.
ജനം ജാഗ്രത പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണം. വാദികള്‍ മുറിച്ചുകടക്കരുത്. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ കടലില്‍ പോവരുത്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. 'ഹിക്ക' ബുധനാഴ്ച രാവിലെ ഒമാന്‍ തീരത്ത് എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
അതേസമയം,ഹിക്ക കൊടുങ്കാറ്റ് തീരത്ത് എത്തുന്നതിന് മുമ്പ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യതയെന്ന് അക്യുവെതറിലെ മുതിര്‍ന്ന കാലാവസ്ഥ നിരീക്ഷകനായ ജേസണ്‍ നിക്കോളാസ് പറഞ്ഞു.കാറ്റിന്റെ ഫലമായി ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച വരെ ഒമാന്‍ തീരത്ത് വിവിധയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.