November 10, 2019
November 10, 2019
ദുബായ് : ദുബായിൽ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചു. ഇന്ന്(ഞായറാഴ്ച്ച) തുടർച്ചയായി പെയ്ത മഴയിൽ വിമാനസർവീസുകൾ പലതും തടസ്സപ്പെട്ടു. കാലാവസ്‌ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ വിമാനങ്ങളുടെ വരവും പുറപ്പെടലും തടസപ്പെടാനിടയുണ്ടെന്ന് ദുബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കാൻ വിവിധ സർവീസ് പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കുന്നതായും പുതിയ യാത്രാക്രമീകരണങ്ങൾ അറിയാൻ യാത്രക്കാർ www.dubaiairports.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെയോ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളെയോ ആശ്രയിക്കണമെന്ന് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടു.
ദുബൈ-ഷാർജ പാതയിൽ ഇന്നുച്ചയോടെ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. ശൈഖ് സായിദ് റോഡ്, ഷാർജ റൗണ്ട് എബൌട്ട് എന്നിവിടങ്ങളിലാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഷാർജയെയും കൽബയെയും ബന്ധിപ്പിക്കുന്ന വാദി അൽഹെലു അടച്ചു. അൽഗർഹൂദ് പാലം, അൽവഹ്ദ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്റർനാഷണൽ സിറ്റി, അക്കാഡമിക് സിറ്റി, ദുബൈ-അൽഐൻ റോഡ് എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
അതിനിടെ, ദുബൈ മാളിൽ ചില കടകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ ചോർച്ചയും റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും മറ്റു സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നതായും ദുബായ് മാൾ അധികൃതർ അറിയിച്ചു.
തുടർച്ചയായി പെയ്ത മഴ കാരണം രാജ്യത്തുടനീളം റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഫുജൈറയിലെ ചില സ്കൂളുകള്‍ ഇന്ന് നേരത്തെ ക്ളാസുകൾ അവസാനിപ്പിച്ചു. നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ അധികൃതർ നൽകുന്ന വിവരം.
യു.എ.ഇ നിവാസികള്‍ക്ക് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ)കാലാവസ്ഥാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനും മാധ്യമങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ പിന്തുടരാനും എന്‍സിഇഎംഎ അഭ്യര്‍ത്ഥിച്ചു.
റോഡിലെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും മറ്റ് വാഹനങ്ങളെ മറികടക്കരുതെന്നും ലൈറ്റുകള്‍ തെളിയിക്കാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.
വളരെ അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഒഴികെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പ്രത്യേകിച്ചും ഇടിമിന്നലുള്ള സമയങ്ങളില്‍.
പ്രതികൂല കാലാവസ്ഥയില്‍ പുറത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൊലീസും സിവില്‍ ഡിഫന്‍സും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.