March 17, 2021
March 17, 2021
ദോഹ: ഖത്തറിലെ കൊവിഡ്-19 രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കുന്നു. രോഗമുക്തി നേടിയവരില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് ഇത്. ഒരാളില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് രണ്ട് രോഗികളെ വരെ ചികിത്സിക്കാം.
രോഗമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് എച്ച്.എം.സി അഭ്യര്‍ത്ഥിച്ചു. പ്ലാസ്മ എങ്ങനെ നല്‍കാമെന്നും ചികിത്സ എങ്ങനെയാണെന്നും അവര്‍ വിശദീകരിച്ചു.
'ഞങ്ങളുടെ ക്ലിനിക്കല്‍ സംഘത്തിന്റെ സഹായത്തോടെ നിങ്ങള്‍ കൊവിഡ്-19 രോഗത്തില്‍ നിന്ന് മുക്തി നേടി. എന്നാല്‍ രോഗബാധിതരായ നിരവധി പേര്‍ ഇവിടെ ഉണ്ട്. അവരെ രോഗമുക്തരാക്കാന്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരാളില്‍ നിന്നുള്ള പ്ലാസ്മ രണ്ട് രോഗികള്‍ക്ക് വരെ ഉപയോഗിക്കാം.' -എച്ച്.എം.സി വെബ്‌സൈറ്റില്‍ പറഞ്ഞു.
എന്താണ് പ്ലാസ്മ?
രക്തത്തിന്റെ ദ്രാവകഭാഗമാണ് പ്ലാസ്മ. പ്ലാസ്മയിലാണ് പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആന്റിബോഡികള്‍ ഉണ്ടാവുക.
കൊവിഡ്-19 രോഗികള പ്ലാസ്മ എങ്ങനെ സഹായിക്കുന്നു?
കൊവിഡ്-19 ബാധിച്ച ഒരാളുടെ പ്ലാസ്മയില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ ധാരാളമായി ഉണ്ടാകും. ഈ ആന്റിബോഡി ഉപയോഗിച്ചാണ് അയാളുടെ ശരീരം വൈറസിനോട് പൊരുതുന്നത്. രോഗമുക്തരായാലും ആന്റിബോഡികള്‍ രക്തത്തിലെ പ്ലാസ്മയില്‍ (കണ്‍വാലസെന്റ് പ്ലാസ്മ) നിലനില്‍ക്കും.
വൈറസ് ബാധിച്ച മറ്റ് രോഗികള്‍ക്ക്, പ്രത്യേകിച്ച് പ്രതിരോധേശേഷി കുറവുള്ളവര്‍ക്ക് ഈ പ്ലാസ്മ നല്‍കുമ്പോള്‍ അവരുടെ ശരീരത്തിന് വൈറസിനെതിരെ പോരാടാനും വേഗത്തില്‍ സുഖം പ്രാപിക്കാനും കഴിയും.
എപ്പോഴാണ് പ്ലാസ്മ നല്‍കാന്‍ കഴിയുക?
രോഗമുക്തനായി രണ്ടാഴ്ച കഴിഞ്ഞാല്‍ പ്ലാസ്മ ദാനം ചെയ്യാം. പൂര്‍ണ്ണമായി രോഗമുക്തനായാല്‍ മാത്രമേ പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയൂ.. ആശുപത്രി വിട്ട ശേഷമുള്ള 14 ദിവസങ്ങളില്‍ രോഗലക്ഷണം ഉണ്ടാകാന്‍ പാടില്ല. അല്ലെങ്കില്‍ അവസാനം നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരിക്കണം. ഇതില്‍ ഏതാണോ ദൈര്‍ഘ്യമേറിയത് അതാണ് പരിഗണിക്കുക.
ആര്‍ക്കെല്ലാമാണ് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുക?
താഴെ പറയുന്നവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ യോഗ്യരാണ്.
• കൊവിഡ് ബാധിച്ച് ഭേദമായവരായിരിക്കണം.
• പുരുഷന്മാരായിരിക്കണം
• പ്രായം 18 വയസില്‍ കുറയരുത്.
• ശരീരഭാരം 50 കിലോഗ്രാമില്‍ കുറയരുത്.
• പ്ലാസ്മ ദാനം ചെയ്യുന്ന ദിവസം നല്ല ആരോഗ്യവാനായിരിക്കണം.
• പ്ലാസ്മ ദാനത്തിന് മുമ്പ് നല്ല വിശ്രമവും ഉറക്കവും വേണം.
പ്ലാസ്മ എങ്ങനെ ശേഖരിക്കും?
പ്ലാസ്മാഫെറെസിസ് എന്ന പ്രക്രിയയിലൂടെയോ ഓട്ടോമേറ്റഡായി പ്ലാസ്മ വേര്‍തിരിക്കുന്ന പ്രക്രിയ വഴിയോ ആണ് ടെക്‌നീഷ്യന്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുക. വേര്‍തിരിച്ചെടുത്ത പ്ലാസ്മ പ്രത്യേക ബാഗില്‍ സൂകഷിക്കും. പ്ലാസ്മ വേര്‍തിരിച്ചെടുത്ത ശേഷമുള്ള രക്തം തിരികെ നിങ്ങളുടെ ശരീരത്തിലേക്ക് തന്നെ നല്‍കും. ലളിതവും സുരക്ഷിതവുമായ ഈ പ്രക്രിയ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടക്കുക.
ഒരാള്‍ക്ക് എത്ര തവണ പ്ലാസ്മ നല്‍കാം?
ഒന്നില്‍ കൂടുതല്‍ തവണ പ്ലാസ്മ നല്‍കാന്‍ കഴിയും. എന്നാല്‍ ആഴ്ചയില്‍ പരമാവധി ഒന്നോ രണ്ടോ തവണ എന്ന കണക്കിലാണ് പ്ലാസ്മ നല്‍കേണ്ടത്.
എത്ര സമയമെടുക്കും?
പ്ലാസ്മ ദാനം ചെയ്യാന്‍ ഏകദേശം 45 മുതല്‍ 60 മിനുറ്റ് വരെ സമയമെടുക്കും. നിങ്ങളുടെ രജിസ്‌ട്രേഷനും പ്രാഥമിക പരിശോധനകളും പൂര്‍ത്തിയാക്കാനുള്ള സമയം ഉള്‍പ്പെടെയാണ് ഇത്.
പ്ലാസ്മ ദാനം സുരക്ഷിതമാണോ?
ഇത് നൂറ് ശതമാനം സുരക്ഷിതമാണ്. സൂചി കുത്തുന്നതിന്റെ വേദന മാത്രമേ നിങ്ങള്‍ക്ക് ഉണ്ടാകൂ. അനസ്‌തേഷ്യ ആവശ്യമില്ല. വിദഗ്ധരായ നഴ്‌സിങ് സംഘം ഒപ്പമുണ്ടാകും. ദാതാവിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സജ്ജമായിരിക്കും. പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അഥവാ പാര്‍ശ്വഫലം ഉണ്ടായാലും അത് തലകറക്കം പോലെ നിസ്സാരമായവ ആയിരിക്കും.
പ്ലാസ്മ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
എച്ച്.എം.സിയിലെ സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്ററിന് എതിര്‍വശമുള്ള രക്തദാന കേന്ദ്രത്തില്‍ പ്ലാസ്മ ഡൊണേഷന്‍ യൂണിറ്റില്‍ സി.ഡി.സി പ്ലാസ്മ കണ്‍വാലസെന്റ് യൂണിറ്റ് സംഘം സജ്ജരായിരിക്കും. പ്ലാസ്മ ദാനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആദ്യം നിങ്ങളുടെ രക്തസാമ്പിള്‍ ശേഖരിക്കുകയും പ്രാഥമിക പരിശോധനകള്‍ നടത്തുകയും ചെയ്യും. പ്ലാസ്മ ദാനത്തിന് യോഗ്യത ഉണ്ടെന്ന് ഉറപ്പിച്ചാല്‍ ആശുപത്രി നിങ്ങളെ ബന്ധപ്പെടുകയും പ്ലാസ്മ ദാനം ചെയ്യാനുള്ള അപ്പോയിന്റ്‌മെന്റ് നല്‍കുകയും ചെയ്യും.
എവിടെ നിന്നാണ് പ്ലാസ്മ ദാനം ചെയ്യുക?
എച്ച്.എം.സി സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ സെന്ററിന് എതിര്‍വശത്തുള്ള രക്തദാന കേന്ദ്രത്തിലാണ് പ്ലാസ്മ ശേഖരിക്കുന്നത്. ആശുപത്രിയുായി ബന്ധപ്പെട്ടാല്‍ കൃത്യമായ സ്ഥലം പറഞ്ഞു തരും.
പ്ലാസ്മ ദാനത്തിനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
താഴെ പറയുന്ന നമ്പറില്‍ വിളിച്ച് ദോഹയിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററുമായി (സി.ഡി.സി) ബന്ധപ്പെട്ട് പ്ലാസ്മ ദാനത്തിനായി രജിസ്റ്റര്‍ ചെയ്യാം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.