March 14, 2021
March 14, 2021
ദോഹ: ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിനു മുന്നോടിയായി ലോകാരോഗ്യ സംഘടന വിളിച്ചു ചേര്‍ത്ത വെര്‍ച്വല്‍ യോഗത്തില്‍ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) പങ്കെടുത്തു. 'പുകവലി നിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പുകയില നിയന്ത്രണ കേന്ദ്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പുകവലിയുടെ പ്രത്യാഘാതങ്ങള്‍ ചികിത്സിക്കാനുള്ള ചെലവ്, പ്രത്യേകിച്ച് കണ്‍സല്‍റ്റേഷന്റെയും, ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങളുടെയും ചികിത്സാരീതികളുടെയും ചെലവ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനം.
പുകവലിക്കുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ ചികിത്സിക്കാനുള്ള ചെലവുകള്‍ നല്‍കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള പ്രാഥമികമായ പങ്ക് യോഗം ചര്‍ച്ച ചെയ്തു. ജനീവയിലെ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരും ന്യൂസിലാന്റിലെ ഒരു വിദഗ്ധനും യോഗത്തില്‍ പങ്കെടുത്തു. 142 സ്‌പെഷ്യലിസ്റ്റുകളാണ് യോഗത്തില്‍ പങ്കെടുത്തത്.
പുകവലി നിര്‍ത്താനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഖത്തറില്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ച് എച്ച്.എം.സിയിലെ പുകവലി അവസാനിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ മേധാവി ഡോ. അഹമ്മദ് അല്‍ മുല്ല യോഗത്തില്‍ വിശദീകരിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പുകവലി നിര്‍ത്താനായി എച്ച്.എം.സിയില്‍ നിന്ന് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. പുകവലി കാരണം ഉണ്ടാകുന്ന ചികിത്സാ ചെലവുകളും പുകവലിയുടെ പ്രത്യാഘാതങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
ജി.സി.സിയ്ക്കായുള്ള ആരോഗ്യ കൗണ്‍സിലുമായി സഹകരിച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ഖത്തറില്‍ 2016 ല്‍ പുകവലി കാരണമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ ആകെ ചലവായത് 89.5 കോടി ഡോളറാണെന്നാണ്. 300 കോടി റിയാലിന് തുല്യമാണ് ഈ തുക.
പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്ന സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പുകവലി ശീലമാക്കിയവരോട് അഭ്യര്‍ത്ഥിച്ചു. എച്ച്.എം.സിയിലെ പുകവലി നിര്‍ത്താനുള്ള കേന്ദ്രവുമായി ബന്ധപ്പെടാനായി ജനങ്ങള്‍ക്ക് 40254981, 50800959 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.