December 20, 2020
December 20, 2020
റിയാദ് : മനാമയില്‍ നടക്കേണ്ടിയിരുന്ന ഗള്‍ഫ് ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിലേക്ക് മാറ്റിയതോടെ ഗള്‍ഫ് അനുരജ്ഞനം പുതിയ വഴിത്തിരിവിലേക്ക്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുൽ അസീസ് അല്‍ സൗദ് ഗള്‍ഫ് അനുരഞ്ജനത്തിന്റെ ഫയല്‍ ഏറ്റെടുത്തത് കൊണ്ടാണ് ഉച്ചകോടിയുടെ വേദി മാറിയത് എന്നാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഉച്ചകോടിക്ക് മുമ്പായി ഖത്തറിന്റെ ഉദ്ദേശം എന്താണെന്ന് അറിയുകയാണ് സൗദിയുടെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അനുരഞ്ജനം സംബന്ധിച്ച് ഖത്തറിന്റെ നീക്കം എന്താണെന്ന് അറിയാനാണ് സൗദി കാത്തിരിക്കുന്നത്.തങ്ങളുടെ സദുദ്ദേശം ബോധ്യപ്പെടുത്താനുള്ള നടപടികള്‍ എത്രത്തോളം ഗൗരവത്തോടെയാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്നും സൗദിക്ക് അറിയേണ്ടതായുണ്ട്. യു.എ.ഇയുമായും ബഹ്‌റൈനുമായുമുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കു മുമ്പ് ഇക്കാര്യങ്ങള്‍ മനസിലാക്കാനാണ് സൗദിയുടെ ശ്രമം.
ഗള്‍ഫ് അനുരഞ്ജനത്തെ കുറിച്ചുള്ള ഖത്തറിന്റെ നിലപാട് സ്വയം അന്വേഷിച്ച് ബോധ്യപ്പെടാനാണ് സൗദി രാജാവ് ആഗ്രഹിക്കുന്നത്. ഖത്തറുമായുള്ള മധ്യസ്ഥതയ്ക്കുള്ള വഴി തുറന്നത് അദ്ദേഹമാണെന്നതിനാല്‍ ഇതിന് പ്രാധാന്യമേറുന്നു. പ്രാദേശിക വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ ജി.സി.സിയെ പ്രാപ്തരാക്കാനായി ഗള്‍ഫ് നിലപാട് ഏകീകരിക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. എന്നാല്‍ ഖത്തര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ അതോടെ എല്ലാം അവസാനിക്കും.
ഖത്തറിനെ ബഹിഷ്‌കരിക്കുന്ന അറബ് രാജ്യങ്ങള്‍ സംയുക്തമായാണ് ഗള്‍ഫ് ഉച്ചകോടി റിയാദില്‍ നടത്താമെന്ന് തീരുമാനിച്ചതെന്ന് ഗള്‍ഫ് രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ പറയുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരേയൊരു കേന്ദ്രമെന്ന നിലയില്‍ ഖത്തരി നേതൃത്വം റിയാദിലേക്ക് പോകേണ്ടി വരും. മുമ്പ് 2013 ലും പിന്നീട് 2014 ലും അവതരിപ്പിച്ച റിയാദ് കരാറുകള്‍ അംഗീകരിച്ചതു പോലെ 2021 ലെ മൂന്നാമത്തെ റിയാദ് കരാറും ഖത്തറിന് അംഗീകരിക്കേണ്ടതായി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.എന്നാൽ ഇക്കാര്യത്തിൽ എന്ത് നിലപാടായിരിക്കും ഖത്തർ സ്വീകരിക്കുക എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
Also Read: ഗൾഫ് പ്രതിസന്ധി,ബഹ്‌റൈനെ 'ചാവേറാ'ക്കി അനുരഞ്ജന നീക്കം പൊളിക്കാൻ നീക്കം
ജനുവരി അഞ്ചിന് നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയ്ക്ക് സൗദിയാണ് ആതിഥേയത്വം വഹിക്കുകയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സാബാഹ് ജി.സി.സി രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി നടത്തിയ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
സൗദി അറേബ്യയെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് അനുരഞ്ജനത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്തും ഒമാനും ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നതായി ഗള്‍ഫിലെ ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ അമേരിക്കന്‍ പ്രസിഡന്റായി ജോ ബെയ്ഡന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് അനുരഞ്ജനത്തിലേക്ക് ക്രിയാത്മകമായി നീങ്ങാനും അവര്‍ ഖത്തറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അമേരിക്കയിലുണ്ടാകുന്ന ഭരണമാറ്റം സൗദിയെ മാത്രമല്ല, ഖത്തറിനെയും പ്രതികൂലമായി ബാധിക്കുന്നത് കൊണ്ടാണ് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുമ്പായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതെന്നും ഗള്‍ഫ് വൃത്തങ്ങള്‍ പറയുന്നു.
സൗദി അറേബ്യയെയും യു.എ.ഇയെയും ബഹ്‌റൈനെയും തൃപ്തിപ്പെടുത്തിക്കൊണ്ട് എല്ലാവരെയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സൗദി-ഖത്തര്‍ ഉഭയകക്ഷി ബന്ധം സുഗമമാക്കാനായി കുവൈത്ത് പ്രവര്‍ത്തിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗള്‍ഫിലെ ഉന്നതന്‍ പറഞ്ഞു.
ആഭ്യന്തരമായ ഗള്‍ഫ് ധാരണകളുടെ യുക്തിയിലാണ് കുവൈത്തും ഒമാനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈജിപ്തിന്റെ കാര്യം വിശാലമായ തലത്തില്‍ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഈജിപ്തിനെയും അവരുടെ നേതൃത്വത്തെയും ലക്ഷ്യം വച്ചുള്ള മാധ്യമ പ്രചരണം അവസാനിപ്പിക്കുക, ദോഹയില്‍ താമസിക്കുന്ന ഈജിപ്തില്‍ നിന്നുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാട് അറിയേണ്ടതായുണ്ട്.
സാധാരണഗതിയില്‍ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഗള്‍ഫ് ഉച്ചകോടി ജനുവരി അഞ്ചിലേക്ക് നീട്ടിയത് കുവൈത്തിന്റെയും ഒമാന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മതിയായ സമയം നല്‍കാനാണ്. ഉപരോധം നീക്കാനായി നാല് അയൽ രാജ്യങ്ങള്‍ മുന്നോട്ട് വച്ച 13 വ്യവസ്ഥകളെ കുറിച്ചുള്ള ഖത്തറിന്റെ തീരുമാനം അറിയാനായാണ് കുവൈത്തിനും ഒമാനും സമയം ആവശ്യമായി വന്നത്.
'കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നുണ്ടെങ്കിലും ചില കാര്യങ്ങളില്‍ തീരുമാനം ആയിട്ടില്ല. അന്തിമ പരിഹാരത്തിലെത്താന്‍ മാസങ്ങള്‍ എടുത്തേക്കും.' -ഗള്‍ഫിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.
ഖത്തറിന്റെ അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, മുസ്‌ലിം ബ്രദര്‍ഹുഡുമായും ഇറാനുമായുമുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളാണ് അറബ് രാജ്യങ്ങള്‍ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറിനു മുന്നില്‍ വച്ചത്. എന്നാല്‍ ഇവ അംഗീകരിക്കാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.