May 05, 2020
May 05, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചു.സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളാണ് തീരുമാനിച്ചത്.കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യവാരത്തിൽ പതിമൂന്ന് വിമാനങ്ങളാണ് ഗൾഫിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുക.വ്യാഴാഴ്ച യു.എ.ഇയിൽ നിന്ന് രണ്ടും സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ഓരോ സർവീസുകളുമാണ് ഉണ്ടാവുക.
ടിക്കറ്റ് നിരക്കുകൾ
ദോഹയിൽ നിന്നും കൊച്ചിയിലേക്ക് 16000 രൂപ
അബൂദബിയിൽനിന്നും കൊച്ചിയിലേക്ക് 15000 രൂപ
ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് 15000 രൂപ
ബഹ്റൈനിൽനിന്നും കൊച്ചിയിലേക്ക് 17000 രൂപ
മസ്കറ്റിൽനിന്നും കൊച്ചിയിലേക്ക് 14000 രൂപ
കുവൈത്തിൽനിന്നും കൊച്ചിയിലേക്ക് 19000 രൂപ
ഖത്തറില്‍ നിന്നും നാട്ടില്‍ പോകാന്‍ ഏകദേശം 40,000 പേര്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത്രയും ആളുകളെ നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇപ്പോള്‍ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് രണ്ട് സ്പെഷ്യല്‍ ഫ്ലൈറ്റുകളാണ് ഇന്ത്യന്‍ ഗവണ്മെന്റ് അനുവദിച്ചിട്ടുള്ളത്. ആദ്യത്തെ ഫ്ലൈറ്റ് ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് മെയ് ഏഴിനും രണ്ടാമത്തെ ഫ്ലൈറ്റ് തിരുവനന്തപുരത്തേക്ക് മെയ് പത്തിനുമായിരിക്കും. ഈ രണ്ട് വിമാനത്തിലേക്കുമുള്ള യാത്രക്കാരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് എംബസിഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ പേര് ചേര്‍ത്തവരില്‍ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഇമെയില്‍ മുഖേനയോ വിവരം അറിയിക്കും. ഗര്‍ഭിണികള്‍, രോഗികള്‍, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണനയെന്ന് എംബസി അറിയിച്ചു.
ഇതിനാല്‍ തന്നെ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോകാന്‍ ആകില്ല. ടിക്കറ്റുകള്‍ വിമാന കമ്പനികൾ നേരിട്ട് ആണ് നല്‍കുക. എംബസി നല്‍കുന്ന പേര് വിവരങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഇത്. ടിക്കറ്റ് തുക യാത്രക്കാര്‍ വഹിക്കണം. നാട്ടിലെത്തിയാലുള്ള ചികില്‍സയുമായി ബന്ധപ്പെട്ടുള്ള ചിലവുകളും പോകുന്നവര്‍ തന്നെ വഹിക്കണം. ദോഹയില്‍ നിന്ന് ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളുടെ വിവരം പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍: 55667569, 55647502. ഇമെയില്‍:
മറ്റു സ്ഥലങ്ങളിലേക്കുള്ള ഫ്ലൈറ്റുകള്‍ തയ്യാറാകുമ്പോള്‍ അത് പ്രസിദ്ധപ്പെടുത്തും. നിക്ഷ്പക്ഷമായും നീതിപരമായും മാത്രമാണ് യാത്രക്കാരെ തിരഞ്ഞെടുക്കുക എന്നും എംബസി അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.