September 21, 2020
September 21, 2020
ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു.'സ്പുട്നി'കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഏത് പ്രശ്നത്തിലും മധ്യസ്ഥത വഹിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താനാകും. പ്രശ്നത്തിലുള്‍പ്പെടുന്ന കക്ഷിരാഷ്ട്രങ്ങളുടെ അപേക്ഷയില്‍ മധ്യസ്ഥതക്ക് റഷ്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് ഉള്‍പ്പെടുന്ന ഗള്‍ഫ് പ്രതിസന്ധിയിലെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ഇതുവരെ അത്തരം അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് റഷ്യ പുലര്‍ത്തുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേകിച്ചും ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ അമേരിക്ക ശ്രമം തുടരുന്നത് അറിയാമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ ശുഭകരമായ വാർത്ത ഉടൻ ഉണ്ടായേക്കുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവാ അൽ ഖാതിർ ഈയിടെ പറഞ്ഞിരുന്നു.പ്രതിസന്ധി ഉടൻ പരിഹരിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ ഉയർന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തതിൽ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ് കഴിഞ്ഞ ദിവസം ദോഹയിലെത്തി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയതിനെയും മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക