December 03, 2020
December 03, 2020
റിയാദ്: ഖത്തറും നാല് ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് സൂചന നല്‍കി സൗദി അറേബ്യ. ഗള്‍ഫ് പ്രതിസന്ധി 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് സൗദിയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അബ്ദുള്ള ബിന്‍ യഹ്യ അല്‍ മൗവാല്ലിമി ബുധനാഴ്ച പറഞ്ഞു.
'മുന്‍നിലപാടുകളില്‍ നിന്ന് ഖത്തര്‍ പിന്മാറുകയും തീവ്രവാദികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും തീവ്രവാദ മാധ്യമങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തുകയും മറ്റ് അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുകയും ചെയ്താല്‍ ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ മെച്ചപ്പെടും.' -അദ്ദേഹം റഷ്യ ടുഡേയോട് (ആര്‍.ടി) പറഞ്ഞു.
ഖത്തര്‍ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ മുതലാണ് ഖത്തറിനെ ഉപരോധിക്കാന്‍ ആരംഭിച്ചത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധവും ഈ രാജ്യങ്ങള്‍ വിഛേദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഖത്തര്‍ ശക്തമായി നിഷേധി ച്ചിട്ടുണ്ട്.
ഉപരോധം അവസാനിപ്പിക്കാനായി ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പാകെ വച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. സൗദിയിലെ നിയോമില്‍ വച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജനുവരി 20 ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ക്കായാണ് കുഷ്‌നര്‍ എത്തിയത്. സൗദി സന്ദർശനം പൂർത്തിയാക്കിയ ശേഷം കുഷ്നറും സംഘവും ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിച്ച് ഇറാനെതിരെ ജി.സി.സിയെ ഒന്നിച്ച് അണിനിരത്താനാണ് അമേരിക്കയുടെ ശ്രമം. ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമാണെന്ന് ഖത്തറിനെ ഉപരോധിച്ച രാജ്യങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.
മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രതിനിധികളായ എവി ബെര്‍കോവിറ്റ്സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചീഫ് എക്സിക്യുട്ടീവ് ആദം ബോഹ്ലര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം കുഷ്നര്‍ക്കൊപ്പം ഉണ്ട്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കുന്നതിനും ഇറാനെ ഒറ്റപ്പെടുത്തുന്നതിനുമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണ്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.