October 24, 2019
October 24, 2019
ദോഹ: 24-മത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. രണ്ട് മില്യന്‍ ഡോളര്‍(ഏകദേശം 14 കോടി രൂപ)യാണ് വിജയികള്‍ക്കു ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു മില്യന്‍ ഡോളറും ലഭിക്കും.
ദോഹയില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറുവരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഖത്തറിനു പുറമെ പത്തുതവണ അറേബ്യന്‍ ഗള്‍ഫ് കപ്പ് ചാംപ്യന്മാരായ കുവൈത്ത്, ഇറാഖ്, ഒമാന്‍, യമന്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന മറ്റ് ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ യമനെ നേരിടും.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണു ടൂര്‍ണമെന്റ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമായിരിക്കും ടൂര്‍ണമെന്റ് വിജയികള്‍. ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണു മുഴുവന്‍ മത്സരങ്ങള്‍ക്കും വേദിയാകുക.
ടൂര്‍ണമെന്റ് വന്‍വിജയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍(എ.ജി.സി.എഫ്.എഫ്) വൈസ് പ്രസിഡന്റ് ജാസിം അല്‍ഷുക്കാലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഴുവന്‍ തലങ്ങളിലും ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ ഖത്തര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റ് ഷെഡ്യൂള്‍:
നവംബര്‍ 24: ഖത്തര്‍-യമന്‍, ഇറാഖ്-ഒമാന്‍
നവംബര്‍ 27: യമന്‍-കുവൈത്ത്, ഒമാന്‍-ഖത്തര്‍
നവംബര്‍ 30: കുവൈത്ത്-ഇറാഖ്, ഒമാന്‍-യമന്‍
ഡിസംബര്‍ മൂന്ന്: കുവൈത്ത്-ഒമാന്‍, ഖത്തര്‍-ഇറാഖ്
ഡിസംബര്‍ ആറ്: യമന്‍-ഇറാഖ്, ഖത്തര്‍-കുവൈത്ത്
ഉപരോധ രാജ്യങ്ങൾ പങ്കെടുക്കില്ല
ഉപരോധ രാജ്യങ്ങളായ സൗദിയും യൂ.എ.ഇ യും ബഹ്‌റൈനും അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
"അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ അസോസിയേഷന്‍ ഉപരോധ രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് ഔദ്യോഗിക ക്ഷണം അയച്ചിരുന്നു. ഇതിന് അവര്‍ മറുപടി നല്‍കാനുള്ള അവസാന തിയ്യതി ഇന്നായിരുന്നു. പക്ഷെ ആരും മറുപടി നല്‍കിയില്ല. അതുകൊണ്ട് ഇനി അഞ്ചു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക," ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ മാധ്യമ വിഭാഗം തലവന്‍ അലി അല്‍ സലാത്ത് അല്‍ ജസീറയോട് പറഞ്ഞു.
ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പ് ഇന്ന് ദോഹയില്‍ നടന്നു.
രണ്ടു വര്‍ഷം മുമ്പ് നടന്ന ഗള്‍ഫ് കപ്പ് ദോഹയില്‍ നടക്കാനിരുന്നതായിരുന്നു. എന്നാൽ ഉപരോധം പ്രഖ്യാപിച്ചതിനു ശേഷം ടൂര്‍ണമെന്റ് കുവൈത്തിലേക്ക് മാറ്റുകയായിരുന്നു.