February 16, 2021
February 16, 2021
തെഹ്‌റാന്‍: ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചയ്ക്ക് സാധ്യതയേറുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍ നടക്കുക. ഇതിനായുള്ള അടിത്തറ പാകിക്കഴിഞ്ഞുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി തിങ്കളാഴ്ച ഇറാന്‍ സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഇറാനിലെത്തിയത്. ഇറാനിലെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി പ്രസിഡന്റ് ഹസന്‍ റുഹാനിയെയും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവാദ് സരീഫിനെയും കണ്ട് കൂടിക്കാഴ്ച നടത്തി.
ഉന്നതതല ചര്‍ച്ചയില്‍ ഇറാനും ലോകശക്തികളും തമ്മിലുള്ള ആണവ കരാറിനെ കുറിച്ചും ഇറാനും അറബ് രാജ്യങ്ങളുമായുള്ള സമാധാന ചര്‍ച്ചയില്‍ ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ചുമെല്ലാം ഇരുരാജ്യങ്ങളും സംസാരിച്ചു. ഇറാനും അറബ് രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥനായി ഖത്തര്‍ എത്തുന്നതിന് ഈ ഉന്നതതല യോഗത്തില്‍ അടിത്തറ പാകിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് റുഹാനി പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ല്‍ ഏകപക്ഷീയമായി പിന്‍മാറിയ ആണവകരാറിനെ കുറിച്ചും അദ്ദേഹം ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. 2015 ലെ ഈ ആണവകരാറില്‍ നിന്ന് പിന്മാറിയ ശേഷം അമേരിക്ക ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ആണവകരാറിലേക്ക് അമേരിക്ക ഉടന്‍ മടങ്ങിയെത്തണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
'ആണവകരാറിലേക്ക് അമേരിക്ക ഉടന്‍ മടങ്ങിയെത്തുന്നതോടെ കരാറിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വെല്ലുവിളികളും ഉപരോധങ്ങളും പരിഹരിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് നടപ്പാക്കാനുള്ള ഒരു ശ്രമവും ഖത്തര്‍ ഒഴിവാക്കില്ല.' -അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മേഖലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി ഖത്തര്‍ പരിശ്രമിക്കുകയാണ്. ഇറാന്‍ ഖത്തറിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തിരുന്നു.
ഇറാന്റെ കടുത്ത എതിരാളികളായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഈ വര്‍ഷം ജനുവരിയിലാണ് ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുകയും ഖത്തറുമായുള്ള കര-ജല-വ്യോമാതിര്‍ത്തികള്‍ തുറക്കുകയും ചെയ്തത്. ഇത് ഇറാനുമായുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചു മുതലാണ് ഖത്തറിനെ ഉപരോധിച്ച് തുടങ്ങിയത്. ഇറാനുമായുള്ള ഖത്തറിന്റെ വളരെ അടുത്ത ബന്ധമാണ് ഉപരോധത്തിനായി പറഞ്ഞ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്.
മൂന്നു വര്‍ഷത്തിലേറെ നീണ്ട ഉപരോധത്തിന്റെ സമയത്ത് ഖത്തറിന് നല്‍കിയ പിന്തുണയ്ക്ക് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ഇറാന് നന്ദി പറഞ്ഞു. ഉപരോധം അവസാനിപ്പിച്ചതിന് ഇറാന്‍ വിദേശകാര്യമന്ത്രി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ചു. ഖത്തറുമായും അറബ് മേഖലയുമായും ശക്തമായ ബന്ധം പുലര്‍ത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായ സമാധാന ചര്‍ച്ചകള്‍ തുടങ്ങാന്‍ മുന്‍കൈയെടുക്കുന്നതിന് ഖത്തര്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.