July 18, 2020
July 18, 2020
അൻവർ പാലേരി
ദോഹ : നയതന്ത്ര കാര്യാലയത്തെ ദുരുപയോഗം ചെയ്തു നടത്തിയ വിവാദമായ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് ഖത്തറിൽ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയിരുന്നതായി സൂചന. ഇതിനായി മതിലകം സ്വദേശിയായ ഇസ്മായിൽ എന്ന ആളുമായി ചേർന്ന് കമ്പനിയുണ്ടാക്കാൻ നടത്തിയ നീക്കം അവസാന നിമിഷം പൊളിയുകയായിരുന്നു.സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ ഖത്തറിൽ നിയമനടപടികൾ നേരിടേണ്ടി വന്ന ഇസ്മായിൽ2015 ൽ ജയിലിൽ ആയതോടെയാണ് നീക്കം പൊളിഞ്ഞത്.
നേരത്തെ ദുബായിലായിരുന്ന ഇസ്മായിലും സ്വപ്നയും ദുബായിൽ തൊട്ടടുത്ത ഫ്ളാറ്റുകളിലാണ് താമസിച്ചിരുന്നത്.ദുബായിൽ ബിസിനസിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ഇയാൾ പിന്നീട് ഖത്തറിലെത്തി മെയിന്റനൻസ് കമ്പനി തുടങ്ങുകയായിരുന്നു. ഇതിന് സ്വപ്നയിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.ടെറാ ഹോംസ് എന്ന പേരിലുള്ള കമ്പനി നാട്ടിൽ നിന്നും വിസക്ക് വൻ തുക ഈടാക്കി നിരവധി പേരെ ഖത്തറിൽ എത്തിച്ചിരുന്നു.ഇവരെ ഉന്നത തസ്തികകളിൽ നിയമിച്ച ശേഷം പതിനായിരം മുതൽ ഇരുപതിനായിരം റിയാൽ വരെ മാസശമ്പളായി തുടക്കത്തിൽ ഓരോ മാസവും ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയതിന് ശേഷം പിൻവലിക്കുകയായിരുന്നു.ഇവരുടെ പേരിൽ വ്യക്തിഗത വായ്പകളും കാർ ലോണുകളും ക്രെഡിറ്റ് കാർഡുകളും എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടു ലക്ഷം മൂന്നു ലക്ഷം റിയാൽ വരെയാണ് പലരുടെയും പേരിൽ വായ്പ എടുത്തിരുന്നത്. പിന്നീട് ബാങ്കിൽ നിന്ന് തിരിച്ചടവ് മുടങ്ങിയതിനുള്ള നോട്ടീസ് വന്നപ്പോഴാണ് തൊഴിലാളികൾ വിവരം അറിയുന്നത്.ഇവരിൽ പലർക്കും യാത്രാ വിലക്കും ഏർപ്പെടുത്തിയിരുന്നു.സ്വപ്നാ സുരേഷാണ് ഈ തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്ന് തട്ടിപ്പിനിരയായവർ ന്യൂസ്റൂമിനോട് പറഞ്ഞു.സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതിയായ സ്വപ്നാ സുരേഷിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് മുംതാസ് എന്ന പേരിൽ ഖത്തറിലുണ്ടായിരുന്ന യുവതിയെ ഇവർ തിരിച്ചറിയുന്നത്. തട്ടിപ്പിനിരയായ പലർക്കും നിലവിൽ യാത്രാ വിലക്കുള്ളതിനാൽ ഇവരിൽ പലരും മറ്റു ഗൾഫ് രാജ്യങ്ങളിലും നാട്ടിലുമായി ജോലി ചെയ്യുകയാണ്..2014-15 ലാണ് ദോഹ ആസ്ഥാനമായി വൻ തട്ടിപ്പ് നടന്നത്.
തൊഴിൽ തട്ടിപ്പിനിരയായ തൃശൂർ സ്വദേശിയായ യുവാവും മറ്റു ചിലരും നൽകിയ പരാതിയെ തുടർന്നാണ് ഇസ്മായിൽ ദോഹയിൽ അറസ്റ്റിലായത്.നാട്ടിൽ തിരിച്ചെത്തിയ യുവാവിനെ ചില കള്ളക്കേസുകളിൽ കുടുക്കാൻ സ്വപ്നാ സുരേഷിൻറെ നിർദേശ പ്രകാരം ശ്രമം നടന്നിരുന്നു.മുംതാസും ഇസ്മായിലും തമ്മിലുള്ള ബന്ധം വീട്ടുകാരെ അറിയിച്ചതിന്റെ പേരിൽ ഇസ്മയിലിന്റെ വീട്ടിൽ കയറി മകളെ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
2015 മെയിലാണ് സ്വപ്ന മുംതാസ് എന്ന പേരിൽ ഖത്തറിൽ എത്തിയത്.മികച്ച പെരുമാറ്റവും മാന്യമായ ഇടപെടലും കൊണ്ട് ആരെയും വശീകരിക്കാൻ കഴിവുള്ള സ്വപ്ന ഖത്തറിൽ സ്വന്തമായി ബിസിനസ് തുടങ്ങാൻ വന്നതാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്.ദോഹയിലെ ചില ഹോട്ടലുകളിൽ ഖത്തറിലെ ചില ബിസിനസ് പ്രമുഖരുമായി ഇസ്മായിലും സ്വപ്നയും പാർട്ടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.സ്ഥിരമായി പർദ ധരിച്ച് എത്തിയിരുന്ന സ്വപ്നാ സുരേഷ് മുംതാസ് എന്ന പേരിൽ തന്നെയാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടർന്ന് ജൂൺ ആദ്യവാരം നാട്ടിലേക്ക് മടങ്ങിയ സ്വപ്ന അടുത്ത മാസം ജൂലൈ ആദ്യത്തിൽ വീണ്ടും ഖത്തറിൽ എത്തിയ ശേഷമാണ് ഇസ്മായിലിനൊപ്പം ഫനാറിൽ എത്തി മതം മാറിയത്.ഏതാനും ദിവസങ്ങൾ ഇസ്മായിലിനൊപ്പം കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇതിനിടെ,സാമ്പത്തിക തട്ടിപ്പു കേസിൽ ഇസ്മായിൽ ഖത്തറിൽ ജയിലിലായതോടെ ദോഹയിൽ ആസൂത്രണം ചെയ്ത വൻ തട്ടിപ്പുകൾക്ക് അന്ത്യമാവുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക