July 06, 2020
July 06, 2020
അൻവർ പാലേരി
ദോഹ : ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു പോലീസ് കരുതുന്ന യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിന് ഖത്തറിലെ ബിസിനസ് പ്രമുഖനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന.ഖത്തറിൽനിന്നും ജീവനക്കാരുടെ പേരിൽ വൻ തുക ബാങ്ക് ലോണുകൾ എടുത്ത് തിരിച്ചടക്കാത്തതിന്റെ പേരിൽ ഇപ്പോൾ ഖത്തറിൽ ജയിലിൽ കഴിയുന്ന തൃശൂർ മതിലകം സ്വദേശിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ന്യൂസ്‌റൂം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിൽ നിന്നും വൻ തുക വാങ്ങി ഈ ബിസിനസുകാരനും മകനും ചേർന്ന് നിരവധി പേരെ ഖത്തറിലേക്ക് ജോലിക്കായി കൊണ്ടുവന്നിരുന്നു..ഇവരുടെ ശമ്പള സർട്ടിഫികറ്റുകൾ വെച്ച് തൊഴിലാളികൾ അറിയാതെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തതിനെ തുടർന്ന് നിരവധി ചെറുപ്പക്കാരാണ് ഖത്തറിൽ മാസങ്ങളോളം ദുരിതം അനുഭവിച്ചത്. ഈ തുക ഉപയോഗിച്ച് ഇയാൾ ആഢംബര ജീവിതം നയിക്കുകയായിരുന്നു. പിന്നീട് സ്പോൺസർ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ ഖത്തറിൽ ജയിൽ ശിക്ഷ നേരിടുന്നത്.ഇയാളുടെ പല കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് സ്വപ്നയായിരുന്നു.ഒന്നിലേറെ തവണ ഖത്തർ സന്ദർശിച്ച സ്വപ്ന ഇയാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 2015 മെയിൽ ഖത്തർ സന്ദർശിച്ച സ്വപ്ന ജൂണിൽ തിരിച്ചു പോയിരുന്നെങ്കിലും ജൂലൈ ആദ്യവാരം വീണ്ടും ഖത്തർ സന്ദർശിച്ചിരുന്നു. ദിവസങ്ങളോളം ഇയാൾക്കൊപ്പം താമസിച്ച ശേഷമാണ് പിന്നീട് ഖത്തറിൽ നിന്നും തിരിച്ചു പോയത്.
യു.എ.ഇ. കോൺസുലേറ്റിൽ ഐ.ടി വിഭാഗം ജീവനക്കാരിയായിരുന്ന സ്വപ്ന നിലവിൽ തിരുവനന്തപുരത്ത് ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് വിഭാഗം മാനേജരായിരുന്നു. സ്വർണക്കടത്തിൽ ഇവർക്കുള്ള പങ്ക് പുറത്തായതിനെ തുടർന്ന് ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള സരിത്തും സ്വപ്നയും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക