January 06, 2021
January 06, 2021
ദോഹ: മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ജിസിസി തമ്മിലുള്ള അനുരഞ്ജന കരാറിൽ കഴിഞ്ഞ ദിവസം റിയാദിലെ അൽ ഉലയിൽ ചേർന്ന ഗൾഫ് ഉച്ചകോടിയിൽ ആറ് ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ചെങ്കിലും യു.എ.ഇക്കും ഖത്തറിനുമിടയിലെ വിള്ളൽ പൂർണമായും അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാങ്കേതികമായി ഉപരോധം അവസാനിച്ചെങ്കിലും സൗദിയുടേതിന് സമാനമായ ഒരു സൗഹൃദാ അന്തരീക്ഷത്തിലേക്ക് യു.എ.ഇ പെട്ടെന്ന് തിരിച്ചുവരാൻ ഇടയില്ലെന്നാണ് യു.എ.ഇയിലെ ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.അതേസമയം,കര,വ്യോമ,സമുദ്ര അതിർത്തികൾ തുറക്കുന്നത് വഴി ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധവും വാണിജ്യ,വ്യവസായ ഇടപാടുകളും സുഗമമാകും.
ഉപരോധം തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ഭിന്നതകൾ പരിഹരിച്ച് ജിസിസി രാജ്യങ്ങളുടെ ഐക്യം പുനഃസ്ഥാപിക്കണമെന്ന നിലപാട് സൗദി അറേബ്യ സ്വീകരിച്ചിരുന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.എന്നാൽ അബുദാബിയുടെ കടുംപിടുത്തമാണ് പ്രശ്‌നപരിഹാരം വൈകാൻ ഇടയാക്കുന്നതെന്ന് അറബ് ലോകത്തെ ചില മുതിർന്ന രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള തീരുമാനങ്ങൾക്ക് ഇത് തടസ്സമാവുമെന്ന അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹിയാന്റെയും അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസഫ് അൽ ഒതൈബയുടെയും കണക്കുകൂട്ടലുകളാണ് ഇതിന് പ്രധാന കാരണം.മുഴുവൻ ഗൾഫ്,അറബ് രാജ്യങ്ങളുമായും ഇസ്രായേലിനുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ട്രംപിന്റെ തീരുമാനങ്ങൾക്ക് പക്ഷെ വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് ഈ നീക്കങ്ങൾക്ക് തിരിച്ചടിയായി.ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾക്ക് സൗദി പൂർണമായും സമ്മതം മൂളാതെ വന്നതോടെ വീണ്ടും മാറിമറിയുകയായിരുന്നു.
ഇതിനു പുറമെ യമനിലെ അറബ് സഖ്യസേനയുടെ സായുധ ഇടപെടൽ സൗദിക്കും യു.എ.ഇക്കുമിയിൽ ഉണ്ടാക്കിയ ഭിന്നതകളും പല സഖ്യരാജ്യങ്ങൾക്കും യു.എ.ഇയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കി.അബുദാബിയെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നത് റിയാദിനെയാണന്ന തരത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്തേഹ് അൽ സിസിയുടേതായി വന്ന ഒരു അനൗദ്യോഗിക പരാമർശം ഈയിടെ അറബ് മാധ്യമമായ അൽ-അറബി അൽ-ജദീദ് ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച് ജിസിസി ഐക്യനാടുകളുടെ കെട്ടുറപ്പ് ഭദ്രമാക്കുന്നതിനേക്കാൾ മറ്റു ചില പടിഞ്ഞാറൻ താല്പര്യങ്ങൾക്കാണ് അബുദാബി മുൻഗണന നൽകിയിരുന്നത് എന്നത് തന്നെയാണ്.
ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്നും എന്നാൽ ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ഉച്ചകോടിയുടെ തലേ ദിവസം യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് നടത്തിയ പരാമർശം.സൗദി ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചുവെന്ന വാർത്ത വലിയ പ്രാധാന്യത്തോടെ നൽകിയ യു.എ.ഇയിലെ മാധ്യമങ്ങൾ ഉച്ചകോടിക്ക് ശേഷം നാമമാത്രമായ വാർത്ത നൽകി മൗനം പാലിക്കുന്നതും അത്ര നല്ല സൂചനയല്ല നൽകുന്നത്.
അതേസമയം,ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനേക്കാൾ ജിസിസി രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ഇറാനെതിരെ കുറേകൂടി വിശാലമായ മുന്നണിയുണ്ടാക്കുകയെന്ന അമേരിക്കൻ,ഇസ്രായേൽ നീക്കങ്ങളാണ് മൂന്നര വര്ഷം നീണ്ട ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്നതിൽ കാര്യങ്ങൾ എത്തിച്ചത്.ഇതിനായി അമേരിക്ക നടത്തിയ തുടർച്ചയായ സമ്മർദത്തിന് യു.എ.ഇ അർധമനസ്സോടെ വഴങ്ങുകയായിരുന്നു.ഉപരോധം പിൻവലിക്കാനുള്ള സൗദിയുടെയും സമ്മർദത്തിന് എതിര് നിന്നാൽ അത് മേഖലയിൽ തങ്ങൾ ഒറ്റപ്പെടാൻ ഇടയാക്കുമെന്നും യു.എ.ഇ ഭയപ്പെട്ടിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.