November 28, 2020
November 28, 2020
മരണത്തിലും വേർപിരിയാത്ത സൗഹൃദം,അബുദാബിയിൽ കാറപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് കൊണ്ടുപോകും
അബുദാബി : യുഎഇയില്‍ കഴിഞ്ഞ ദിവസം കാറപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശികൾ വർഷങ്ങളായി വേര്പിരിയാത്ത സുഹൃത്തുക്കൾ.റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്. കാസിം- റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.
വെള്ളിയാഴ്‍ച പുലര്‍ച്ചെ നാല് മണിയോടെ അബുദാബി-അല്‍ഐന്‍ റോഡിന് സമാന്തരമായുള്ള റോഡിലുണ്ടായ അപകടത്തിലാണ് കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ് (29), കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ് നടുക്കണ്ടി (28) എന്നിവർ മരണപ്പെട്ടത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടമാവുകയും റോഡിരികിലെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. അപകടത്തില്‍പെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം കാറില്‍ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.