December 03, 2020
December 03, 2020
പാരിസ്: രാജ്യത്തെ 76 മുസ്‌ലിം പള്ളികളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി. വിഘടനവാദത്തിനെതിരായ 'വമ്പിച്ചതും അഭൂതപൂര്‍വ്വവുമായ' ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്നും ചില പള്ളികള്‍ അടച്ച് പൂട്ടുമെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.
'പാരിസ് മേഖലയിലെ 16 പള്ളികളും രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ 60 പള്ളികളും ഉള്‍പ്പെടെ 76 മുസിലിം ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്. ഈ പള്ളികളില്‍ ചിലത് അടച്ചു പൂട്ടും.' -അദ്ദേഹം പറഞ്ഞു. ഇതില്‍ 18 പള്ളികളില്‍ അടിയന്തിരമായ നടപടികള്‍ ഉണ്ടാകും.
പള്ളികളില്‍ പരിശോധന നടത്തുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ ആഭ്യന്തരമന്ത്രി ഫ്രാന്‍സ് ഗവര്‍ണര്‍ക്ക് അയച്ചതായി ലെ ഫിഗാരോ പത്രം റിപ്പോര്‍ട്ട് ചെയ്തു.
പാരിസ് നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് വച്ച് ഒക്ടോബറില്‍ നടന്ന സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് മുസ്‌ലിം സംഘടനകള്‍ക്കും പള്ളികള്‍ക്കുമെതിരായ നടപടികള്‍ ഫ്രാന്‍സില്‍ വര്‍ധിച്ചത്.
ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 43 മുസ്‌ലിം പള്ളികള്‍ അടച്ചു പൂട്ടിയിട്ടുണ്ടെന്ന് ജെറാള്‍ഡ് ഡാര്‍മാനിന്‍ നവംബറില്‍ പറഞ്ഞിരുന്നു.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. കത്തോലിക്കാ സഭ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം.
അധ്യാപകന്റെ കൊലപാതകവും നീസിലെ നോട്രെ ഡാം ബസിലിക്കയ്ക്കുള്ളില്‍ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവവും ഫ്രഞ്ച് ആഴ്ചപ്പതിപ്പായ ചാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫീസുകള്‍ക്ക് പുറത്ത് രണ്ടു പേരെ മര്‍ദ്ദിച്ചതുമെല്ലാം അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ ഈ അക്രമങ്ങള്‍ക്ക് ഉത്തരവാദിയായി ഒരു ബലിയാടിനെ കണ്ടെത്തുകയാണ് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അവര്‍ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഫ്രാന്‍സില്‍ നടന്ന അക്രമങ്ങള്‍ മറയാക്കി മുസ്‌ലിം വിരുദ്ധ നിലപാട് ശക്തിപ്പെടുത്തുകയാണ് മക്രോണ്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.