December 26, 2020
December 26, 2020
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഖത്തറില്‍ എത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രി ഖത്തറില്‍ എത്തുന്നത്.
ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തും. ഖത്തറിലെ മറ്റ് പ്രമുഖരെയും അദ്ദേഹം സന്ദര്‍ശിക്കും.
ഖത്തര്‍ വിദേശകാര്യ മന്ത്രി
വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണ് ഇത്. ഉഭയകക്ഷി പ്രശ്‌നങ്ങള്‍, ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്യും.
കൊവിഡ്-19 മഹാമാരിയുടെ കാലത്ത് ഖത്തറിലെ ഇന്ത്യക്കാരെ ചേര്‍ത്തു പിടിച്ചതിന് അദ്ദേഹം ഖത്തറിന് പ്രത്യേക നന്ദി അറിയിക്കും.
കൊവിഡ് കാലത്ത് ഇന്ത്യയും ഖത്തറും ഉന്നതതല സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൂന്ന് തവണ ഫോണില്‍ സംസാരിച്ചിരുന്നു. കൂടാതെ വിദേശകാര്യ മന്ത്രിയും മറ്റ് മന്ത്രിമാരും ഖത്തറിലെ അതാത് വകുപ്പ് മന്ത്രിമാരുമായും സംസാരിച്ചിരുന്നു.
ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമായ സാമ്പത്തിക, സാംസ്‌കാരിക ബന്ധം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറില്‍ ഉള്ളത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1095 കോടി യു.എസ് ഡോളറിന്റെതായിരുന്നു. ഊര്‍ജ്ജവും നിക്ഷേപവും ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
കൊവിഡ്-19 മഹാമാരിയെ നേരിടാനും ഇന്ത്യയും ഖത്തറും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വ്വീസുകള്‍ സുഗമമായി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഏകോപിപ്പിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.