December 23, 2019
December 23, 2019
റിയാദ് : മുതിർന്ന സൗദി മാധ്യമ പ്രവർത്തകനും വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ കശോഗിയുടെ കൊലപാതകത്തിൽ അഞ്ചു പേർക്ക് വധശിക്ഷ.കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു.പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാതാനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.
ഒക്ടോബര്‍ രണ്ടിനാണ് സൌദി പൌരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൌദിയും തുര്‍ക്കിയും സ്വന്തം നിലക്കും യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.ജമാല്‍ ഖശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് ചെങ്കിസുമായുള്ള വിവാഹത്തിന് രേഖകള്‍ ശരിയാക്കാന്‍ എത്തിയപ്പോഴാണ് ഖശോഗിയെ കൊന്നത്.
സൌദി ഭരണാധികാരികളുടെ വിമര്‍ശകനായ ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. യുഎസില്‍ താമസക്കാരനായ ഖശോഗി ഈ സമയം തുര്‍ക്കിയിലുണ്ടായിരുന്നു. തുര്‍ക്കി സ്വദേശിനിയുമായുള്ള വിവാഹ രേഖകള്‍ ശരിയാക്കാനായി കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സൌദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജന്റിന് കൈമാറിയെന്നാണ് കേസ്.
സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഖശോഗിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു.