October 05, 2019
October 05, 2019
ബാഗ്ദാദ് : ഇറാഖിൽ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്‌ദിക്കെതിരായ ജനകീയ പ്രക്ഷോഭം രാജ്യത്തുടനീളം പടർന്നു പിടിക്കുന്നു.ബാഗ്ദാദിലെ സെന്റർ സ്‌ക്വയറിൽ നിന്നും പ്രതിഷേധക്കാരെ തുരത്താനുള്ള ശ്രമത്തിനിടെ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ അഞ്ചു പേർ മരിച്ചു.ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മരിച്ചവരുടെ എണ്ണം 81 ആയി.അതേസമയം മനുഷ്യാവകാശ ഹൈകമ്മീഷന്റെ കണക്കനുസരിച്ച് മരണസംഖ്യ 94 ആണ്.
കിഴക്കൻ ബാഗ്ദാദിൽ പ്രതിഷേധ റാലിക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നസ്രിയ നഗരത്തിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് 18 പേർ കൊല്ലപ്പെട്ടത്.
ജലപീരങ്കിയും കണ്ണീർവാതകവും റബർ ബുള്ളറ്റിനുകളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും സൈന്യവും പ്രതിഷേധക്കാരെ നേരിടുന്നത്.പ്രക്ഷോഭകർ പരസ്പരം ബന്ധപ്പെടാതിരിക്കാനും സമരദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ട് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത് കാര്യങ്ങൾ വീണ്ടും വഷളാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കൃത്യമായ രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ കീഴിലല്ലാതെ നടക്കുന്ന ജനകീയ സമരങ്ങൾ ഒരു വർഷം പോലും പ്രായമില്ലാത്ത ആദിൽ അബ്ദുൽ മഹ്ദി സർക്കാരിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും പൊതുസേവന രംഗത്തെ പിടിപ്പില്ലായ്‌മയും ഉയർത്തിക്കാട്ടിയാണ് ആയിരക്കണക്കിന് യുവാക്കൾ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയത്.