March 21, 2021
March 21, 2021
ദോഹ: അല്‍ വക്ര മത്സ്യ വിപണിയിലെ പ്രതിദിന ലേലത്തില്‍ അടുത്തിടെയായി ഹാമോര്‍, സഫി തുടങ്ങിയ വിവിധ തരം മത്സ്യങ്ങളുടെ വില കുതിച്ചുയരുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ശക്തമായ കാറ്റും കാരണം മത്സ്യബന്ധനം കുറയുന്നതാണ് ഇതിന് കാരണമെന്ന് പ്രാദേശിക ദിനപത്രമായ അൽ റായ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച വ്യത്യസ്ത ഇനത്തില്‍ പെട്ട 28 ടണ്‍ മത്സ്യങ്ങളാണ് പ്രതിദിനം വക്രയിലെ വിപണിയിലെത്തിയത്. നേരത്തേ പ്രതിദിനം ശരാശരി 40 ടണ്‍ മത്സ്യങ്ങള്‍ ഇവിടെ എത്തിയിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞിരിക്കുമ്പോഴും മത്സ്യത്തിന്റെ ആവശ്യകത മാറ്റമില്ലാതെ തുടരുന്നതിനാലാണ് ചില്ലറ വില്‍പ്പന വില കുതിച്ചുയരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ കാറ്റ് ഉള്ളതിനാല്‍ പല മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നത് ഒഴിവാക്കുന്നു. ഇതാണ് മത്സ്യലഭ്യത കുറയാനും വില കൂടാനുമുള്ള പ്രധാന കാരണമെന്ന് നിരവധി ചില്ലറ വില്‍പ്പനക്കാരും ഉപഭോക്താക്കളും പറഞ്ഞു. അസ്ഥിരമായ കാലാവസ്ഥയും ശക്തമായ കാറ്റും തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ മത്സ്യവില ഇനിയും ഉയരുമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.
മത്സ്യവിലയില്‍ കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലും ചാഞ്ചാട്ടവും ഉണ്ടാകുമെന്നാണ് വക്ര മാര്‍ക്കറ്റിലെ ഒരു സ്ഥിരം ഉപഭോക്താവ് പറയുന്നത്. ലഭ്യതയിലും ആവശ്യകതയിലുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം മത്സ്യം നിശ്ചിത നിരക്കില്‍ വില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യവിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ അധികൃതര്‍ വിപണിയില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടത്. മത്സ്യം വാങ്ങാനുള്ള ഏറ്റവും മികച്ച സ്ഥലമാണ് അല്‍ വക്രയിലെ മാര്‍ക്കറ്റ് എന്നും അദ്ദേഹം പറയുന്നു.
അതേസമയം അല്‍ വക്ര മുന്‍സിപ്പാലിറ്റിയുടെ ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മത്സ്യവിപണി കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഓരോ ദിവസവും വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഇവര്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.